കനത്ത മഴയിൽ ജില്ലയിലെ ശുദ്ധജല സ്രോതസ്സുകൾ പലയിടത്തും മലിനമായി. പല കിണറുകളിലും മഴ വെള്ളവും ചെളി വെള്ളവും ഒഴുകിയെത്തി. മഴക്കാല രോഗങ്ങൾക്ക് ഇത് സാധ്യത വർധിപ്പിച്ചിരിക്കുകയാണ്.
ആഹാരവും കുടിവെള്ളവും മലിനമാകുന്നത് വഴി ജലജന്യ രോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവക്ക് സാധ്യത ഉണ്ടെന്ന് അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ ആഹാര, കുടിവെള്ള ശുചിത്വം, പരിസര ശുചിത്വം എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണം.
തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുക. ഭക്ഷണ സാധനങ്ങൾ നന്നായി പാകം ചെയ്ത് അടച്ചു സൂക്ഷിക്കണം. വ്യക്തി ശുചിത്വവും ഇത്തരം രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കും. വയറിളക്ക രോഗങ്ങൾ നിർജലീകരണത്തിനും അതുവഴി ലവണനഷ്ടത്തിനും ഇടയാക്കുന്നു. വയറിളക്കം ഉണ്ടായാൽ നിർജലീകരണം തടയാനായി ഒ ആർ എസ് ലായനി, കരിക്കിൻ വെള്ളം, കഞ്ഞി വെള്ളം തുടങ്ങിയവ രോഗിക്ക് നൽകണം.
എലിപ്പനിയുള്ളതിനാൽ മലിന ജലവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കാനാണ് നിർദേശം. ചെളിയും വെള്ളവും നിറഞ്ഞ ഇടങ്ങളിൽ ജോലി ചെയ്യുന്നവർ എലിപ്പനി തടയാൻ ആരോഗ്യ പ്രവർത്തകരുടെ നിർദേശം അനുസരിച്ച് ഡോക്സിസൈക്ലിൻ ഗുളികകൾ കൃത്യമായി കഴിക്കണം. മുൻകരുതലായി കൈയുറ, ഗംബൂട്ട് എന്നിവ നിർബന്ധമായും ധരിക്കണം.
ക്യാമ്പുകളിൽ കഴിയുന്നവർക്ക് എലിപ്പനി പ്രതിരോധ ഗുളികകൾ നൽകിയിട്ടുണ്ട്. ആഴ്ചയിൽ രണ്ട് ഗുളിക വീതം കഴിക്കണം. വെള്ളം പിടിച്ചു വെക്കുന്ന പാത്രങ്ങളിലേക്ക് ചെറിയ ക്ലോറിൻ ഗുളികകളും നൽകിയിട്ടുണ്ടെന്നും ശുദ്ധജല ലഭ്യത ക്യാമ്പുകളിൽ ഉറപ്പു വരുത്തുമെന്നും ജില്ലാ സർവെയിലൻസ് ഓഫീസർ ഡോ. എം പി ജീജ പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു