കേളകം :മലയോരമേഖലയിലെ പ്രധാന റോഡ് തകർന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ദിവസേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന അമ്പായത്തോട്-മണത്തണ റോഡാണ് തകർന്ന് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടത്.
ചെറുതും വലുതുമായ നിരവധി കുഴികളാണ് 18 കിലോമീറ്റർ റോഡിൽ രൂപപ്പെട്ടത്. മഴ കനത്തതോടെ റോഡ് കൂടുതൽ തകരുകയായിരുന്നു. വലിയ കുഴിയേത് ചെറിയ കുഴിയേതെന്നുപോലും തിരിച്ചറിയാത്തവിധം പലയിടത്തും കുഴികളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്.
റോഡിന്റെ പല ഭാഗത്തും ഓവുചാലില്ലാത്തതിനാൽ വെള്ളം റോഡിൽക്കൂടിയാണ് ഒഴുകുന്നത്. അതിനാൽ വാഹനയാത്രക്കാർക്ക് കുഴികളുള്ളത് മനസ്സിലാക്കാൻപോലും കഴിയുന്നില്ല. ഇരുചക്ര വാഹനയാത്രക്കാരെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്.
റോഡിലെ വെള്ളംനിറഞ്ഞുകിടക്കുന്ന കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിൽക്കൂടി വെള്ളം ഒഴുകുന്നത് കാൽനടയാത്രക്കാരേയും അസ്വസ്ഥരാക്കുന്നുണ്ട്.
വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാരുടെ മേൽ ചെളിവെള്ളം തെറിക്കുന്നതും പതിവാണ്.
കേളകം ടൗണിലെ റോഡിന്റെ സ്ഥിതിയും ഇതുതന്നെയാണ്. വലിയ കുഴികളാണ് പലയിടത്തും. മഴ കൂടിപ്പെയ്താൽ കേളകം ടൗണിലെ റോഡ് ചെളിക്കുളമാകും.
റോഡ് തകർന്നതോടെ ഇന്ധനച്ചെലവും കൂടുതലാണെന്നാണ് മഞ്ഞളാംപുറത്തെ ഓട്ടോ തൊഴിലാളിയായ ജുബേഷ് പറയുന്നത്. കടയുടെ മുൻവശത്തുളള റോഡിലെ കുഴിയിൽ വീണ ചെറുപ്പക്കാരൻ ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് കേളകത്ത് ബുക്ക്സ്റ്റാൾ നടത്തുന്ന വിജയൻ കുറ്റിപറമ്പിൽ പറഞ്ഞു.
അടിയന്തരമായി റോഡ് നന്നാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
അമ്പായത്തോട്-മണത്തണ റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മഴ കുറയുന്നതിനുസരിച്ച് അറ്റകുറ്റപ്പണികൾ തുടങ്ങുമെന്നും കെ.ആർ.എഫ്.ബി. അസി. എൻജിനിയർ പി.കെ. റോജിയും പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു