കണ്ണൂര്‍: എസ്.ഡി.പി.ഐയും ആര്‍.എസ്.എസ്സും ഒരു നാണയത്തിന്റെ ഇരുവശമാണെന്ന സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ സമീകരണം ആഭ്യന്തര വകുപ്പിന്റെ നട്ടെല്ലില്ലായ്മ മറച്ചുവയ്ക്കാന്‍ വേണ്ടിയാണെന്ന് എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് പ്രസ്താവിച്ചു. നിയമസഭയുടെ നാഥനായ സ്പീക്കര്‍ എ.എന്‍. ഷംസീറിനെ വംശീയമായി അധിക്ഷേപിക്കുകയും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവമോര്‍ച്ച നേതാവിനെതിരേ ചെറുവിരലനക്കാന്‍ പിണറായി വിജയന്റെ പോലിസിന് നട്ടെല്ലില്ലാതായിപ്പോയതിന്റെ ജാള്യത മറക്കാന്‍ വേണ്ടിയാണ് എം.വി. ജയരാജന്‍ പാഴ്ശ്രമം നടത്തുന്നത്. ഷംസീറിനും പി. ജയരാജനുമെതിരേ നാടൊട്ടുക്കും ആര്‍.എസ്.എസ്സുകാര്‍ കൊലവിളി പ്രകടനം നടത്തിയിട്ടും മിണ്ടാതിരുന്ന എം.വി. ജയരാജനും സി.പി.എമ്മും സംഘപരിവാരത്തിനെ വിമര്‍ശിക്കേണ്ട സമയത്തെല്ലാം ഏതെങ്കിലും ന്യൂനപക്ഷ സംഘടനകളെയോ, ആര്‍.എസ്.എസ് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടികളെയോ മറുവശത്ത് സ്ഥാപിക്കാന്‍ വെമ്പല്‍ കൊള്ളുകയാണ്. പാര്‍ട്ടിയിലെ ഹിന്ദുത്വ വോട്ട് സംരക്ഷിക്കാനുള്ള തത്രപ്പാടാണ് ഇതിനുപിന്നിലെന്ന് പൊതുജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.
രാജ്യത്ത് പലയിടത്തും കലാപവും കൊള്ളിവയ്പ്പും നടത്തിയ പാരമ്പര്യവും നൂറിലേറെ സി.പി.എമ്മുകാരെ കൊന്നുതള്ളുകയും ചെയ്ത സംഘപരിവാരത്തെ വിമര്‍ശിക്കാന്‍ സമീകരണത്തിന്റെ ആവശ്യം വരുന്നത് ഗതികേടാണെന്ന് ഓര്‍മിപ്പിക്കേണ്ടി വരികയാണ്. സ്പീക്കര്‍ക്കെതിരായ വംശീയ അധിക്ഷേപത്തിലും ആക്രമണഭീഷണിയിലും പി. ജയരാജനെതിരായ കൊലവിളിയിലും കേസെടുക്കാന്‍ പോലിസ് തയ്യാറാവാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഇതിനെ മറച്ചുവയ്ക്കാനുള്ള എം.വി. ജയരാജന്റെ സമീകരണ സിദ്ധാന്തം പൊതുജനങ്ങള്‍ പുച്ഛിച്ച് തള്ളുമെന്നും എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു