തളിപ്പറമ്പ് : പഞ്ഞമാസമായ കർക്കിടകത്തിലെ ആധിയും വ്യാധിയും അകറ്റാൻ വീടുകൾ തോറും വേടൻ വരവായി. ചെണ്ടയുടെ ചുവടുപിടിച്ച് വാദ്യക്കാരൻ പാടുന്ന പാട്ടിന്റെ താളത്തിൽ വേടൻ ആടുമ്പോൾ വീടുകളിൽ ദോഷങ്ങൾ വിതറുന്ന ജ്യേഷ്ഠകൾ മാറി മറിഞ്ഞ് ഐശ്വര്യം വന്നു ചേരുമെന്നാണ് വിശ്വാസം. നിലവിളക്കും നിറനാഴിയും ധാന്യങ്ങളും ചുവപ്പും കറുപ്പും നിറത്തിലുള്ള ഗുരുസികളും വെച്ചാണ് വേടനെ വരവേൽക്കുക. പാടിക്കഴിഞ്ഞാൽ ഗുരുസികൾ തെക്കോട്ടും വടക്കോട്ടും ഉഴിഞ്ഞ് മറിക്കും. ഇതോടെ വീടും പരിസരവും ശുദ്ധിയാവും.
മലയൻ വണ്ണാൻ സമുദായത്തിലെ ചെറിയ കുട്ടികളാണ് വേടൻ കെട്ടുക. ചുവന്ന പട്ടും ആടയാഭരണങ്ങളും തലയിൽ നാഗ കിരീടവുമാണ് വേടന്റെ വേഷവിധാനം. പാശുപതാസ്ത്രം നേടാനായി തപസുചെയ്യുന്ന അർജുനനെ പരീക്ഷിക്കാൻ വേടനായും വേടത്തിയായും അവതരിച്ച ശിവഭഗവാന്റെയും പാർവ്വതിദേവിയുടെയും കഥയാണ് വേടൻപാട്ടിൽ ഉൾക്കൊളുന്നത്.
കർക്കിടകം ഏഴാം നാളിൽ തളിപ്പറമ്പ് പട്ടുവം ഭാഗങ്ങളിൽ മംഗലശേരിയിലെ സുകൃതത്തിൽ സുഹാസിന്റെയും ആതിരയുടേയും മൂന്നരവയസുള്ള മകൻ അമർചന്ദാണ് വേടനായ് എത്തി നാടിനെ ഐശ്വര്യമണിയിച്ചത്. അച്ഛൻ സുഹാസിന്റെ കൈപിടിച്ച് വീടുകൾ കയറിയിറങ്ങുന്ന ഈ കുഞ്ഞു വേടൻ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ്. മംഗലശേരി സെന്റ് സേവ്യോ കോൺവെന്റ് സ്കൂളിലെ നഴ്സറി വിദ്യാർത്ഥിയാണ് അമർ ചന്ദ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു