ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ വേട്ടയാടുന്നത് ഭരണകൂട ഭീകരതയാണെന്നും സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ ആത്മവുപോലും ഈ നീചമായ പ്രവണത പൊറുക്കില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ട്രേഡ് യൂണിയന്‍ സംഘടനയായ കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍.
ഭരണകൂടത്തെ വിമര്‍ശിക്കാന്‍ പാടില്ലായെന്നതാണ് സമീപനാളുകളില്‍ കണ്ടുവരുന്നത്.രാജ്യാധികാരത്തെ ചോദ്യം ചെയ്തും പൗരാവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്ത സ്വദേശാഭിമായി രാമകൃഷ്ണപ്പിള്ളയുടെ പിന്മുറക്കാരാണ് ഇപ്പോഴത്തെ മാധ്യമ പ്രവര്‍ത്തകര്‍. സ്വദേശാഭിമാനിയുടെ പത്രത്താളുകള്‍ സര്‍ക്കാരിന്റെ അഴിമതിക്കും ഭരണവൈകല്യങ്ങള്‍ക്കുമെതിരേയുള്ള ഉണര്‍ത്തുപാട്ടായിരുന്നു. പത്രപ്രവര്‍ത്തനത്തെപറ്റിയുള്ള പാഠങ്ങളില്‍ അദ്ദേഹത്തിന്റെ വൃത്താന്ത പത്രപ്രവര്‍ത്തനമെന്ന പുസ്തകം ഒഴിച്ചുകൂടാനാകാത്തതുമാണ്. ഇദ്ദേഹത്തിന്റെ വഴിയേ സഞ്ചരിക്കുന്നത് ഇന്ന് മഹാ അപരാധമാണെന്ന രീതിയിലാണ് ഭരണം കയ്യാളുന്നവര്‍ കരുതുന്നത്. മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരേപ്പോലുള്ള നേതാക്കള്‍ എത്ര സഹിഷ്ണുതയോടെയാണ് മാധ്യമ പ്രവര്‍ത്തകരെയും അവരുടെ ജോലിയേയും നോക്കിക്കണ്ടിരുന്നതെന്നത് ഇന്നത്തെ ഭരണാധികാരികള്‍ മാതൃകയാക്കേണ്ടതാണ്.
ഷാജന്‍ സ്‌കറിയ തെറ്റുകാരനാണെങ്കില്‍ ശിക്ഷിക്കാനായി ഇവിടെയുള്ള നിയമസംവിധാനങ്ങള്‍ ഉപയോഗിക്കാം.പക്ഷേ അത് ഭരണകൂടത്തെ വിമര്‍ശിച്ചുവെന്നതിന്റെ പേരിലാകരുത്. മാത്രമല്ല ഷാജന്‍ സ്‌കറിയ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് അവരുടെ വീടുകളില്‍ കഴിയാനുള്ള സ്വാതന്ത്ര്യംപോലും നിഷേധിക്കുന്നത് കാടത്തമാണ്. മാധ്യമങ്ങള്‍ക്കുള്ള സ്വാതന്ത്ര്യ നിലവാരപ്പട്ടികയില്‍ ഇന്ത്യ പിന്നിലാണെന്ന് വിലപിക്കുന്നവരും അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവരും അവരുടെ നിലപാടുകളില്‍ തെല്ലെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള ഈ ശ്രമത്തില്‍നിന്നും പിന്മാറിയേ പറ്റൂ.
മറ്റേതെങ്കിലും സര്‍ക്കാരുകള്‍ ഇത്തരത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പെരുമാറിയാല്‍ അതിനെ ചോദ്യം ചെയ്യാനുള്ള സാധ്യതകള്‍ പോലുമില്ലാതാക്കുന്നത് ജനാധിപത്യം പുലരാനാഗ്രഹിക്കുന്ന ഈ നാടിനോട് ചെയ്യുന്ന കടുത്ത അപരാധമായി മാറുമെന്ന കാര്യത്തിലും സംശയമില്ല. കാലത്തിന്റെ കണക്കുപുസ്തകത്തില്‍ ഈ കണക്കുകളെല്ലാം രേഖപ്പെടുത്തുന്നുണ്ടെന്നും വിരല്‍ ചൂണ്ടുന്നവര്‍ക്ക് നേരെയുള്ള ഈ പ്രതികാരദാഹത്തിന് കനത്ത വില നല്‍കേണ്ടിവരുമെന്നും ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.ഞങ്ങള്‍ വേട്ടക്കാരോടൊപ്പമല്ലെന്നും ഇരകള്‍ക്കൊപ്പമാണെന്നും അടിവരയിട്ട് പറയുന്നു.മറുനാടന്‍ മലയാളിയുടെ എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് കെഎംപിയു സംസ്ഥാന സമിതി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു