കാസർകോട് : വ്യാഴം രാവിലെ 8.55. നീലേശ്വരം റെയിൽവേ സ്‌റ്റേഷൻ. ഇരു പ്ലാറ്റ്‌ഫോമിലും നിറയെ ആളുകൾ. അതിനിടയിൽ ഒന്നാം പ്ലാറ്റ്‌ഫോമിൽ കണ്ണൂർ – മംഗളൂരു പാസഞ്ചറുമെത്തി. ആകെയുള്ള 10 കമ്പാർട്ട്‌മെന്റുകളിൽ ആളുകൾ തിക്കിത്തിരക്കി കയറാൻ തുടങ്ങി. പല ലഗേജുകളുമായെത്തിയ ഒരുകുടുംബത്തിലെ എട്ടുപേരും ട്രെയിനിൽ കയറിയെങ്കിലും ഒമ്പതാമനായ ആൺകുട്ടിക്ക് പിടിവിട്ടു. പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചുവീണ കുട്ടിയെ മറ്റുള്ളവർ പിടിച്ച് രക്ഷിച്ചെങ്കിലും വണ്ടിക്കുള്ളിൽനിന്ന് കൂട്ട നിലവിളിയുയർന്നു. കുടുംബത്തിലെ പൊന്നോമന പുറത്ത്.
സഹയാത്രികരുടെയും റെയിൽവേ ജീവനക്കാരുടെയും സഹായത്താൽ പിറകെവന്ന മംഗളൂരു എക്‌സ്‌പ്രസിൽ അത്രയും സുരക്ഷയോടെ കുട്ടിയെ കാസർകോട്ടേക്ക് എത്തിച്ചെങ്കിലും വിഷയം പാസഞ്ചർ ട്രെയിനിലെ കോച്ചുകളുടെ കുറവുതന്നെ. 14 കോച്ചുണ്ടായിരുന്ന മെമുവിനെയും പഴയ പാസഞ്ചറിനെയും മാറ്റിയെത്തിയ 10 കോച്ചുള്ള ട്രെയിനാണിപ്പോൾ ദുരിതമായത്. അവധി ദിവസമായാലും തിരക്കൊഴിയാത്ത അവസ്ഥ. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.യെ യാത്രക്കാരിൽ പലരും വിളിച്ചെങ്കിലും ഇടപെട്ടിട്ടുണ്ട് പരിഹാരമാകും എന്ന വാക്കുമാത്രമാണ് ലഭിക്കുന്നത്. ഇടപെടൽ പ്രസ്‌താവനകളിൽ മാത്രമൊതുക്കാതെ ദുരന്തം വരുന്നതിനുമുമ്പ് പാസഞ്ചറിൽ കോച്ച് കൂട്ടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു