കണ്ണൂർ : വിലാസിനി നാട്യം ശാസ്ത്രീയ നൃത്തരൂപം ആദ്യമായി കണ്ണൂരിൽ അരങ്ങേറുന്നു. ഓൾ ഇന്ത്യ ഡാൻസേഴ്‌സ് അസോസിയേഷനും ഇന്ത്യ ഡാൻസ് അലയൻസും ചേർന്ന് ശനി വൈകിട്ട് ഏഴിന് കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന നൃത്തതരംഗിണി പരിപാടിയിലാണ് വിലാസിനി നാട്യം അരങ്ങേറുന്നത്. ഡൽഹിയിൽനിന്നുള്ള പ്രശസ്‌ത നർത്തകി പുർവ ധനശ്രീയാണ് നൃത്തം അവതരിപ്പിക്കുന്നത്.
തെലുങ്ക് ദേവദാസികളുടെ നൃത്തരൂപമായിരുന്നു വിലാസിനി നാട്യം. പണ്ടുകാലത്ത് ക്ഷേത്രങ്ങളിൽ ആരാധനാമൂർത്തികൾക്ക് മുമ്പിൽ മാത്രം അവതരിപ്പിച്ചിരുന്നു ഈ നൃത്തരൂപത്തിന് കാലക്രമേണ പ്രചാരണം കുറഞ്ഞു. നവോത്ഥാന മുന്നേറ്റങ്ങളുടെ ഭാഗമായി ദേവദാസി സങ്കൽപ്പം ചോദ്യം ചെയ്യപ്പെട്ടപ്പോൾ പൊതുവേദികളിലെത്താതെ ഈ നൃത്തരൂപം ക്ഷേത്രങ്ങളിലൊതുങ്ങി. 1990ൽ ഗുരുസ്വപ്‌നസുന്ദരിയാണ് വിലാസിനി നാട്യത്തെക്കുറിച്ച് പഠനം നടത്തി നൃത്തലോകത്തിന് പരിചയപ്പെടുത്തിയത്.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന നൃത്തതരംഗിണി നൃത്തോത്സവത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥക്, ഒഡിസി, സെമി ക്ലാസിക്കൽ, വെസ്‌റ്റേൺ മത്സരങ്ങൾ നടക്കുമെന്ന് ഫെസ്‌റ്റിവൽ കോ-ഓഡിനേറ്റർ ഷൈജ ബിനീഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ ഒമ്പതു മുതൽ ആറുവരെയാണ് മത്സരം. വെള്ളി വൈകിട്ട് ഏഴിന് രുചികൃഷ്‌ണ (ചെന്നൈ)യുടെ കുച്ചിപ്പുടി, ഡോ. സുനന്ദ നായരുടെ (യു.എസ്.എ) മോഹിനിയാട്ടം, ശനി വൈകിട്ട് ഏഴിന് മഞ്‌ജു വി. നായരുടെ ഭരതനാട്യം, ഞായർ വൈകിട്ട് ഏഴിന് നിഷ മംഗലപ്പള്ളി, ജിഷാ ദാമോദരൻ (മുംബൈ), സായി കൃപ (ചെന്നൈ) എന്നിവരുടെ ഭരതനാട്യം അരങ്ങേറും. വാർത്താസമ്മേളനത്തിൽ ബിനീഷ് കിരണും പങ്കെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു