മണിപ്പൂരിൽ വെടിയൊച്ചകളുടെ നടുവിൽ കൊട്ടിയൂർ സ്വദേശി ശ്യാം കുമാർ
കണ്ണൂരാൻ വാർത്ത
കണ്ണൂർ : മണിപ്പുർ സെൻട്രൽ യൂണിവേഴ്‌സിറ്റി ഗസ്‌റ്റ്‌ ഹൗസിൽ സുരക്ഷിതരാണെങ്കിലും വെടിയൊച്ചകൾ മുഴങ്ങുന്നുണ്ട്‌ കൊട്ടിയൂർ സ്വദേശി ശ്യാംകുമാറിന്റെ ചെവിയിൽ. കലാപത്തെത്തുടർന്ന്‌ യൂണിവേഴ്സിറ്റി ഹോസ്‌റ്റൽ സുരക്ഷിതമല്ലാത്തതിനാലാണ്‌ ശ്യാംകുമാറടക്കമുള്ള ഒമ്പത്‌ മലയാളി വിദ്യാർഥികളെ ഗസ്‌റ്റ്‌ ഹൗസിലേക്ക്‌ മാറ്റിയത്‌. സ്ഥിതി രൂക്ഷമായാൽ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ ആരംഭിച്ച ആർമി ക്യാമ്പിലേക്ക്‌ മാറാനും നിർദേശം നൽകിയിട്ടുണ്ട്‌.  

‘‘നിലവിൽ സുരക്ഷിതരാണ്‌. കേരള സർക്കാർ നോർക്ക വഴി ബംഗളൂരുവിലേക്ക്‌ ടിക്കറ്റ്‌ ശരിയാക്കിയിട്ടുണ്ട്‌. തിങ്കളാഴ്‌ചയാണ്‌ വിമാനം. ആർമിയുടെ വാഹനത്തിൽ അവിടെയെത്തിക്കാമെന്നാണ്‌ അറിയിച്ചിട്ടുളളത്‌’’–ശ്യാംകുമാർ പറഞ്ഞു. മണിപ്പുർ സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ പി.ജി വിദ്യാർഥികളാണ്‌ കലാപത്തെത്തുടർന്ന്‌ കുടുങ്ങിയത്‌. അടുത്ത സംസ്ഥാനങ്ങളിലുള്ളവർ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെനിന്ന്‌ പോയിരുന്നു. വിമാനടിക്കറ്റ്‌ കിട്ടാഞ്ഞതിനെത്തുടർന്നാണ്‌ മലയാളി വിദ്യാർഥികൾ കുടുങ്ങിയത്‌. ഇവരുടെ ഹോസ്‌റ്റലടക്കമുള്ളവ കലാപകാരികളുടെ ആക്രമണ ഭീഷണിയിലാണ്‌. കഴിഞ്ഞ ദിവസങ്ങളിൽ ബോംബ്‌ സ്‌ഫോടനങ്ങളും വെടിയൊച്ചകളും ഇവരുടെ ഗസ്‌റ്റ്‌ ഹൗസിനുപുറത്തും പതിവായിരുന്നു. വെള്ളിയാഴ്‌ച സൈന്യം ഇറങ്ങിയതോടെ ചിലയിടങ്ങളിൽ സ്ഥിതി നിയന്ത്രണവിധേയമാണ്‌. തോക്കുവിൽക്കുന്ന കടകളടക്കം കലാപകാരികൾ കൊള്ളയടിച്ചിട്ടുണ്ട്‌. .

 ‘‘ഗസ്‌റ്റ്‌ ഹൗസിൽനിന്ന്‌ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച്‌ ഭക്ഷണം പാകം ചെയ്‌ത്‌ കഴിക്കുകയാണ്‌. ഇവിടത്തെ സ്‌പോർട്‌സ്‌ യൂണിവേഴ്‌സിറ്റിയിൽ ഇരുപതിലേറെ മലയാളി വിദ്യാർഥികളുണ്ട്‌.  രണ്ട് മെഡിക്കൽ കോളേജുകളിലായി പതിനഞ്ചോളം മലയാളികളുമുണ്ട്‌. ഇവരുമായി ബന്ധപ്പെടാനൊന്നും കഴിയുന്നില്ല. ഇന്റർനെറ്റ്‌ കണക്‌ഷനടക്കം വിഛേദിച്ചിരിക്കുകയാണെന്നും ശ്യാം കുമാർ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത