പയ്യാവൂർ പഞ്ചായത്തിലെ ആടാംപാറയിൽ കഴിഞ്ഞ ദിവസം വീണ്ടും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. കാളിയാനി ജോർജിന്റെ കൃഷിയാണു നശിപ്പിച്ചത്. രണ്ടാഴ്ച മുന്പ് ഇവിടെ ഇറങ്ങിയ ആനക്കൂട്ടം മഞ്ഞക്കുഴ ബാബുവിന്റെ കൃഷി വ്യാപകമായി നശിപ്പിച്ചിരുന്നു. ഇവിടെ ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തിൽ സൗരോർജ തൂക്കുവേലി സ്ഥാപിച്ചിട്ടുണ്ടായിരുന്നു.
ആനകളെ കാട്ടിലേക്കു കയറ്റുന്നതിനു മുൻപേ തൂക്കുവേലി ഉദ്ഘാടനം ചെയ്തതുകൊണ്ടാണ് ആനക്കൂട്ടം കൃഷി നശിപ്പിക്കുന്നതെന്ന് ആരോപണമുണ്ട്. പ്രതിപക്ഷവും പൊതുജനങ്ങളും അന്ന് രംഗത്ത് വന്നിരുന്നു. അതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആനകളെ കാട്ടിലേക്കു കയറ്റുന്ന പ്രവർത്തനം നടത്തിയിരുന്നു.
പയ്യാവൂർ പഞ്ചായത്തിലെ മുഴുവൻ ആനകളെയും കാട്ടിലേക്കു കയറ്റി വിട്ടതായി പഞ്ചായത്ത് പ്രസിഡന്റ് പ്രഖ്യാപനവും നടത്തി. എന്നാൽ ആനകളുടെ ആക്രമണം വീണ്ടും ഉണ്ടായതോടെ പൂർണമായും ആനകളെ കാട്ടിലേക്കു കയറ്റി വിടാൻ സാധിച്ചിട്ടില്ല എന്നാണു മനസിലാക്കാൻ കഴിയുന്നത്.
ആനകളെ കാട്ടിലേക്കു കയറ്റി വിടാത്തതിനാൽ വ്യാപകമായി കൃഷി നശിപ്പിക്കുന്ന സാഹചര്യമാണുള്ളതെന്നും പ്രഖ്യാപനം മാത്രം നടത്തിയതു കൊണ്ട് കർഷർക്ക് ഗുണമില്ലെന്നും ആനകളെ എത്രയും പെട്ടെന്ന് കാട്ടിലേക്കു കയറ്റിവിടാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും കേര ഫെഡറേഷൻ പ്രസിഡന്റ് കുഞ്ഞുമോൻ കുഴിവേലി ആവശ്യപ്പെട്ടു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു