ഇരിട്ടി : കൃഷിയിടത്തിൽ കാട്ടുപന്നിയുടെ കുത്തേറ്റ് അറുപതുകാരന് ഗുരുതര പരിക്ക്. ആറളം ഉരുപ്പുംകുണ്ടിലെ കൊച്ചുവേലിക്കകത്ത് തങ്കച്ചനാണ് കുത്തേറ്റത്. അരയ്ക്കുതാഴെ സാരമായി പരിക്കേറ്റ തങ്കച്ചനെ ആദ്യം എടൂരിലെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് കണ്ണൂരിലും എത്തിച്ചെങ്കിലും വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. പന്നിയെ പഞ്ചായത്ത് പ്രസിഡന്റിന്റെ അനുമതിയോടെ വെടിവെച്ചുകൊന്ന ശേഷം പെട്രോളൊഴിച്ച് കത്തിച്ചു.
വെള്ളിയാഴ്ച രാവിലെ 11-ഓടെയാണ് സംഭവം. ഉരുപ്പുംകുണ്ടിലെ കിഴക്കെപടവത്ത് കെ.ജെ.ജോസിന്റെ സ്ഥലത്ത് നെൽക്കൃഷിക്കായി നിലമൊരുക്കുകയായിരുന്നു തങ്കച്ചനും തൊഴിലാളികളും. പണിക്കിടയിൽ വെള്ളമെടുക്കാൻ പോകുന്നതിനിടെയാണ് തങ്കച്ചനെ പന്നി ആക്രമിച്ചത്.
ബഹളംകേട്ട് കൂടെ പണിയെടുക്കുന്നവർ പന്നിയെ കല്ലെറിഞ്ഞ് ഓടിച്ചു. തങ്കച്ചനെ ആസ്പത്രിയിൽ കൊണ്ടുപോകുന്നതിനിടെ പന്നി സമീപത്തെ കുറ്റിക്കാട്ടിലുണ്ടെന്ന് കണ്ടെത്തി. ഉടൻ ആറളം പഞ്ചായത്ത് പ്രസിഡന്റെ കെ.പി.രാജേഷിനെ വിവരമറിയിച്ചു. പ്രസിഡന്റിന്റെ അനുമതിയോടെ ലൈസൻസ് തോക്കുടമ കീഴ്പള്ളി അത്തിക്കലിലെ കൈപ്പനാനിക്കൽ ബേബി പന്നിയെ വെടിവെച്ചിട്ടു. 75 കിലോയിലധികം തൂക്കം വരുന്ന പന്നിയെ സമീപത്തുതന്നെ കുഴിയെടുത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്, സെക്രട്ടറി രശ്മിമോൾ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് അന്ത്യാംകുളം, വെറ്ററിനറി ഡോക്ടർ ശീതൾ ഡൊമനിക് എന്നിവരും സ്ഥലത്ത് ഉണ്ടായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു