ജില്ലയിലെ 10 റേഷൻകടകൾ പുതുമോടിയിലേക്ക്. റേഷൻകടകൾ വഴി ഇനി കൂടുതൽ ഉത്പന്നങ്ങളും സേവനങ്ങളും ജനങ്ങളിലേക്കെത്തിക്കാനാകും. ഇതിനായി ജില്ലയിലെ അഞ്ച് താലൂക്കുകളിലായി 10 റേഷൻകടകളിലാണ് കെ സ്റ്റോർ തുടങ്ങുന്നത്. ആദ്യഘട്ടത്തിൽ പയ്യന്നൂർ താലൂക്കിൽ നാലും തലശ്ശേരി, ഇരിട്ടി എന്നിവിടങ്ങളിൽ രണ്ടും തളിപ്പറമ്പ്, കണ്ണൂർ താലൂക്കുകളിൽ ഓരോന്നുമാണ് തുടങ്ങുന്നത്. തുടർന്ന് മുഴുവൻ റേഷൻകടകളും ഇത്തരത്തിലേക്ക് മാറ്റാനാണ് തീരുമാനം.
സപ്ലൈകോ സബ്‌സിഡി ഉത്പന്നങ്ങൾ, മിൽമ, ശബരി ഉത്പന്നങ്ങൾ, അഞ്ച് കിലോഗ്രാമിന്റെ ചോട്ടു ഗ്യാസ് സിലിൻഡർ എന്നിവ കെ സ്റ്റോർ വഴി വിതരണം ചെയ്യും. ശബരി ഉത്പന്നങൾ മാവേലി സ്റ്റോറിൽനിന്ന് ഈടാക്കുന്ന വിലയ്ക്ക് ലഭിക്കും. മിൽമ ഉത്പന്നങ്ങൾക്കും വിലക്കുറവുണ്ടാകും. നിലവിൽ അരി, ഗോതമ്പ്, ആട്ട, മണ്ണെണ്ണ എന്നിവയാണ് റേഷൻകടകളിലൂടെ നൽകുന്നത്.
പ്രവർത്തനം 20 മുതൽ :കോമൺ സർവീസ് സെന്ററുകളായും കെ സ്റ്റോർ പ്രവർത്തിക്കും. വൈദ്യുതി, കുടിവെള്ള ബില്ലുകളും മറ്റും ഇതുവഴി അടയ്ക്കാനാവും. 10,000 രൂപയുടെ വരെയുള്ള ബാങ്കിങ് സേവനങ്ങളും ലഭിക്കും.
അടിസ്ഥാനസൗകര്യവം താത്‌പര്യവുമറിയിച്ച റേഷൻകട ഉടമകളെയാണ് കെ സ്റ്റോറിനായി പരിഗണിച്ചത്. കെ സ്റ്റോർ ഉടമകൾക്കായി ചൊവ്വാഴ്ച പരിശീലന ക്ലാസ് നടത്തി. 20-ന് കെ സ്റ്റോറുകൾ പ്രവർത്തിച്ചു തുടങ്ങും.
ജില്ലയിൽ ഇവിടങ്ങളിൽ
:കണ്ണൂർ താലൂക്ക്- ചക്കരക്കല്ല് മുതുകുറ്റി, തളിപ്പറമ്പ്- ചപ്പാരപ്പടവ് തലവിൽ, തലശ്ശേരി-സെൻട്രൽ പൊയിലൂർ, കതിരൂർ മലാൽ, ഇരിട്ടി-മട്ടന്നൂർ പൊറോറ, കീഴ്പള്ളി, പയ്യന്നൂർ-ചെറുപുഴ പ്രാപ്പൊയിൽ, കോക്കടവ്, മാത്തിൽ ചൂരൽ, മാതമംഗലം എരമം സൗത്ത് എന്നീ റേഷൻകടകളിലാണ് കെ സ്റ്റോർ തുടങ്ങുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു