മട്ടന്നൂര്‍ : അരികുകള്‍ ഇടിഞ്ഞ് അപകടാവസ്ഥയിലായ പഴശി കനാലിന്‍റെ ഭാഗങ്ങളുടെയും റോഡുകളുടെയും പ്രവൃത്തി തുടങ്ങി.രണ്ടു കോടിയിലധികം രൂപ ചെലവഴിച്ചാണ് കല്ലൂരിലും തലശേരി റോഡിന് സമീപവുമാണ് ഇടിഞ്ഞ ഭാഗത്ത് അറ്റകുറ്റപ്പണി തുടങ്ങിയത്. ജലസേചന വകുപ്പാണ് സുരക്ഷാഭിത്തി ഉള്‍പ്പെടെ നിര്‍മിച്ച് റോഡ് അടക്കം പുതുക്കിപ്പണിയുന്നത്. കല്ലൂര്‍ മൃഗാശുപത്രിക്ക് സമീപം കനാല്‍ ഇടിഞ്ഞ ഭാഗത്ത് 20 മീറ്റര്‍ നീളത്തിലാണ് സുരക്ഷാഭിത്തി നിര്‍മിക്കുന്നത്. 83 ലക്ഷം രൂപ ചെലവഴിച്ചാണ് അറ്റകുറ്റപ്പണി നടത്തുന്നത്. തലശേരി റോഡില്‍ 60 മീറ്റര്‍ നീളത്തില്‍ സുരക്ഷാഭിത്തി നിര്‍മിച്ചാണ് പണി നടത്തുന്നത്. 92 ലക്ഷം രൂപ ചെലവഴിച്ചാണ് കാര ഭാഗത്തേക്ക് പോകുന്ന റോഡില്‍ അറ്റകുറ്റപ്പണി നടത്തുന്നത്. പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം വരെ കാലാവധിയുണ്ടെങ്കിലും മഴയ്ക്ക് മുമ്പായി തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കല്ലൂര്‍ മൃഗാശുപത്രിക്ക് സമീപത്ത് റോഡരിക് ഇടിഞ്ഞത്. റോഡിനടിയിലൂടെ വെള്ളം ഒഴുകിയതാണ് റോഡ് തകരാന്‍ ഇടയാക്കിയത്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ഇവിടെ മണല്‍ച്ചാക്കുകളും മറ്റും നിരത്തിയാണ് അപകടം ഒഴിവാക്കിയിരുന്നത്.
തലശേരി റോഡില്‍ നിന്ന് വിമാനത്താവളത്തിലേക്ക് എത്താന്‍ ഉപയോഗിക്കുന്ന കനാലിന്‍റെ അരികാണ് ഇടിഞ്ഞുതാഴ്ന്നത്. ടൗണ്‍ ഒഴിവാക്കി വിമാനത്താവളത്തില്‍ എളുപ്പത്തില്‍ എത്താന്‍ കാറുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ ആശ്രയിക്കുന്ന റോഡാണ് അപകടാവസ്ഥയിലായത്. കാടുമൂടിയ സ്ഥലത്തായതിനാല്‍ അറിയാതെ എത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ സാധ്യത ഏറെയായിരുന്നു.
നാലു വര്‍ഷം മുമ്പ് കാരയില്‍ പ്രളയമഴയില്‍ റോഡും കനാലും നെടുകെപ്പിളര്‍ന്ന് ഒഴുകിപ്പോയിരുന്നു. അഞ്ചു കോടി രൂപ ചെലവഴിച്ചാണ് റോഡും കനാലും പുതുക്കിപ്പണിതത്. പ്രദേശത്തുകാര്‍ വര്‍ഷങ്ങളോളം യാത്രാദുരിതം അനുഭവിക്കേണ്ടിയും വന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു