സമരത്തില്‍ പങ്കെടുക്കുന്നതിന് അഭിഭാഷകര്‍ തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. മട്ടന്നൂരില്‍ മുന്‍സിഫ് കോടതി തുടങ്ങാന്‍ 2004ല്‍ ഹൈക്കോടതി അനുമതി നല്‍കുകയും സര്‍ക്കാര്‍ കോടതി അനുവദിച്ച് ഉത്തരവിറക്കുകയും ചെയ്തതാണ്. എന്നാല്‍ 19 വര്‍ഷം കഴിഞ്ഞിട്ടും കോടതി തുടങ്ങാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല. മട്ടന്നൂരില്‍ പുതുതായി കോടതി സമുച്ചയവും ക്വാര്‍ട്ടേഴ്‌സും നിര്‍മിക്കണമെന്നും ഒരു അഡീഷണല്‍ ജില്ലാ കോടതി, കുടുംബകോടതി, എം.എ.സി.ടി.
കോടതി എന്നിവ തുടങ്ങണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സ്ഥലം എംഎല്‍എക്കും ബാര്‍ അസോസിയേഷന്‍ നിവേദനം നല്‍കിയിരുന്നു.
മുന്‍സിഫ് കോടതി എന്ന ആവശ്യം മുന്‍നിര്‍ത്തി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സി.കെ. ലോഹിതാക്ഷന്‍ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തിരുന്നു. റിട്ട് ഹരജിയില്‍ ആഭ്യന്തര വകുപ്പിന് നോട്ടീസ് നല്‍കിയിട്ടും സത്യവാംഗ്‌മൂലമോ മറുപടിയോ നല്‍കാന്‍ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന മട്ടന്നൂര്‍ ഒരു മജിസ്‌ട്രേറ്റ് കോടതി മാത്രമാണ് നിലവിലുള്ളത്. മട്ടന്നൂരില്‍ റവന്യൂ ടവറിന്‍റെ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്.
കോടതി സമുച്ചയം നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ മുന്‍സിഫ് കോടതി റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കാവുന്നതേയുള്ളു. ഇക്കാര്യത്തില്‍ അധികൃതര്‍ അനൂകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. കോടതി വികസന കാര്യത്തില്‍ ആഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അലംഭാവത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. സമരത്തില്‍ പങ്കെടുക്കുന്നവര്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. വാഹനത്തിന്‍റെ ഫ്ലാഗ് ഓഫ് അഭിഭാഷകന്‍ ദിനേശന്‍ നിര്‍വഹിച്ചു. സി.കെ. ലോഹിതാക്ഷന്‍, അജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു