ശ്രീകണ്ഠപുരം: വീട് സ്വന്തംപേരിൽ എഴുതി നല്‍കാത്തതിന് വയോധികനായ പിതാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപിച്ച മകന് അറസ്റ്റില്‍. ചെങ്ങളായി മൊയാലംതട്ടിലെ തൂമ്പുങ്കല്‍ ഫിലിപ്പ് എന്ന ഫിലിപ്പോസിനെ (75) ആക്രമിച്ചതിന് മകന് ഹോസ്ദുര്‍ഗ് തൈക്കടപ്പുറം അനന്തം പള്ളിയിൽ താമസക്കാരനായ മടുപ്പില്‍ ഹൗസില്‍ ടി.പി. ബാബു എന്ന കൈലാസം ബാബു (47) വിനെയാണ് ശ്രീകണ്ഠപുരം പൊലീസ് ഇൻസ്പെക്ടർ രാജേഷ് മാരാംഗലത്തിന്റെ നിര്‍ദേശപ്രകാരം എസ്.ഐ എ.വി. ചന്ദ്രന് തൈക്കടപ്പുറത്തുവെച്ച് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 18ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. സാരമായി പരിക്കേറ്റ ഫിലിപ്പോസ് കണ്ണൂർ ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിനുശേഷം ബാബു ഒളിവിൽപോയി. ഡ്രൈവറായ ഇയാള്‍ ഹോസ്ദുര്ഗിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ച മുതല്‍ പൊലീസ് സംഘം നടത്തിയ തിരച്ചിലിലാണ് പിടിയിലായത്.
എ.എസ്.ഐ.മാരായ എ. പ്രേമരാജന്‍, സി.പി. സജിമോന്‍, സീനിയര്‍ സി.പി.ഒ സി.വി. രജീഷ് എന്നിവരും യുവാവിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ബാബുവിനെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു