കേളകം: ആറളം വന്യജീവി സങ്കേതം എന്ന പദവി റദ്ദ് ചെയ്യണമെന്നാ പ്രദേശവാസികളുടെ ആവശ്യം മുൻ നിർത്തി കേളകം പഞ്ചായത്ത് പ്രത്യേക ഗ്രാമസഭകൾ വിളിച്ചു ചേർക്കും. കേരള ഇൻഡിപെൻഡൻസ് ഫാർമസ് അസോസിയേഷന്റെ (കിഫ) നേതൃത്വത്തിൽ പ്രദേശവാസികൾ ഒന്നടങ്കം നൽകിയ നിവേദന അടിസ്ഥാനത്തിലാണ് പ്രത്യേക ഗ്രാമസഭകൾ ചേരുന്നത്.
ആറളം വന്യജീവി സങ്കേതത്തിന്റെ വന്യജീവി സങ്കേതം എന്ന പദവി കേവലം സാങ്കേതികപരമായി മാത്രം നിലനിൽക്കുന്നതാണെന്നും നിയമപരമായി മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടില്ലെന്നതിനാൽ സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ ഉപയോഗിച്ച് വന്യജീവി സങ്കേത പദവി റദ്ദ് ചെയ്യണമെന്നാണ് പ്രദേശവാസികളുടം ആവശ്യം. ഇതുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഭരണസമിതിയും പ്രമേയം പാസാക്കി സർക്കാരിന് സമർപ്പിക്കണമെന്നാണ് കിഫ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ഡിസംബർ 24 ന് പ്രദേശവാസികൾ പ്രകടനമായെത്തിയാണ് പഞ്ചായത്തധികൃതർക്ക് നിവേദനം നൽകിയത്. എട്ടു വാർഡുകളിൽ നിന്നായി ആയിരത്തിലധികം കുടുംബങ്ങൾ ഒപ്പിട്ട ഭീമ ഹർജിയോടു കൂടിയായിരുന്നു നിവേദനം സമർപ്പിച്ചത്.
റിസർവ് ഫോറസ്റ്റ് വന്യജീവി സങ്കേതം ആക്കി മാറ്റുന്നതിന് 1972ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരം സെക്ഷൻ 18 മുതൽ 26 A വരെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിൽ ആറളം വന്യജീവി സങ്കേതത്തിന്റെ നടപടിക്രമങ്ങൾ കേവലം പ്രഖ്യാപനത്തിൽ മാത്രമാണുള്ളതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൻമേലാണ് കിഫയക്ക് ഇതു സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. കേളകം പഞ്ചായത്തിലെ ഒന്നു മുതൽ എട്ടു വരെയുള്ള വാർഡുകളുടെ അതിർത്തിയിൽ ആറളം വന്യജീവി സങ്കേതത്തിന്റെ ബഫർ സോൺ ഏരിയയിൽ പെടുന്നവയാണ് .
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു