പാനൂരിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ പിടികൂടി : കണ്ണൂർ ജില്ല എൻഫോഴ്സ്മെന്റ് ടീമാണ് പരിശോധന നടത്തിയത്
കണ്ണൂരാൻ വാർത്ത

പാനൂർ: പാനൂരിൽ കടകളിൽ ജില്ലാ എൻഫോഴ്സ്മെൻറ് വിഭാഗത്തിൻ്റെയും, ആരോഗ്യ വകുപ്പിൻ്റെയും മിന്നൽ റെയ്ഡ്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് കപ്പുകളും, ഗ്ലാസുകളും ഉൾപ്പടെയുള്ളവ വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പുത്തൂർ റോഡിലെ എം ആർ എ ബേക്കറിയിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് ഗ്ലാസുകളും, കപ്പുകളും, കണ്ടെയ്നറുകളും കണ്ടെത്തി. അര ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക്ക് കുപ്പികളിൽ കുടിവെള്ളം വിൽപ്പനക്ക് വച്ചതും പിടികൂടി. 10,000 രൂപ എം ആർ എക്ക് പിഴ ചുമത്തി. പാനൂർ ചമ്പാട് റോഡിലെ ശ്രീനാരായണ എൻ്റർപ്രൈസസിൽ നിന്നും വിൽപ്പനക്ക് വച്ച 300ml പ്ലാസ്റ്റിക്ക് കുടിവെള്ള കുപ്പികൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. രണ്ടായിരത്തോളം പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ ആണ് പിടിച്ചെടുത്തത്.

വെളളം ഫലപ്രദമായി ഒഴിവാക്കിയ ശേഷം കുപ്പികൾ ഹരിത കർമ്മ സേനക്ക് കൈമാറും. ശ്രീനാരായണക്കും 10,000 പിഴ ചുമത്തി. റംസാൻ കാലം മുൻനിർത്തി പള്ളികളിലേക്കായാണ് ഇത്തരം കുടിവെള്ള കുപ്പികൾ എത്തിച്ചതെന്ന് വ്യാപാരികൾ പറഞ്ഞെങ്കിലും, മുഴുവൻ പള്ളികമ്മിറ്റി ഭാരവാഹികളെയും വിളിച്ചു ചേർത്ത യോഗത്തിൽ ചെറിയ വെള്ളക്കുപ്പികളൊ, പ്ലാസ്റ്റിക് സാധനങ്ങളൊ ഉപയോഗിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ആഘോഷവേളകളിലും ഇത്തരം പ്ലാസ്റ്റിക് ബോട്ടിലുകൾ വിലക്കിയിട്ടുണ്ട്. കടയുടമകൾ കുറ്റം ആവർത്തിച്ചാൽ രണ്ടാം ഘട്ടം 25,000, മൂന്നാം ഘട്ടം 50,000 നാലാം ഘട്ടം ലൈസൻസ് റദ്ദാക്കൽ എന്നീ ശിക്ഷാ നടപടികളാണ് നേരിടേണ്ടി വരിക. റെയിഡിന് കണ്ണൂർ എൻഫോഴ്സ്മെൻറ് ടീം ലീഡർ റജി പി. മാത്യു, കെ ആർ അജയകുമാർ, ഷംസീർ, പാനൂർ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പി. മൊയ്തു, ജെ.എച്ച്.ഐ പി.എം രതീഷ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ശ്രീധരൻ, ജഗദീഷ്, പ്രേംജിത്ത് എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത