കണ്ണൂർ:ക്ഷീര വികസന വകുപ്പിന്റെ അതിദരിദ്ര വിഭാഗത്തില്‍പെട്ട കര്‍ഷക കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പശുക്കളെ നല്‍കുന്ന പദ്ധതി വിജയത്തിലേക്ക്. 90% സബ്സിഡിയോട് കൂടി ഒരു കറവപ്പശുവിനേയും കിടാവിനേയും നൽകുന്നതാണ്
പദ്ധതി. 1.06 ലക്ഷം രൂപ ചെലവ് വരുന്ന പശു യൂണിറ്റിന് 95,400 രൂപ സബ്സിഡി ലഭിക്കും.പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്കുകളിലായി 15 കുടുംബങ്ങള്‍ക്ക് പശു യൂണിറ്റുകളെ നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ഏകദേശം 14.31 ലക്ഷം രൂപയോളം ഇതിനായി ക്ഷീരവികസന വകുപ്പ് ചെലവഴിച്ചു. ക്ഷീര സംഘങ്ങളുടെ സഹകരണത്തോടു കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.ജീവിതമാര്‍ഗമായി പശുവിനെ വളര്‍ത്താന്‍ തയ്യാറുള്ള ദരിദ്ര വിഭാഗത്തിലുള്ള സ്ത്രീകളില്‍ നിന്നാണ് ഇതിനുള്ള അപേക്ഷ സ്വീകരിക്കുന്നത്.
അര്‍ഹരായ ഉപഭോക്താക്കളെ ഓരോ ബ്ലോക്കില്‍ നിന്ന് വകുപ്പ് നേരിട്ടും ക്ഷീര സംഘങ്ങളുടെ സഹായത്താലും കണ്ടെത്തിയാണ് സഹായം ലഭ്യമാക്കുന്നത്.സ്ത്രീകള്‍ക്ക് ഉപജീവനമാര്‍ഗം ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ജില്ലയില്‍ പാലുല്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാനുള്ള പ്രവര്‍ത്തനത്തിന് ഊര്‍ജം നല്‍കിയ മറ്റൊരു പദ്ധതിയാണ് മില്‍ക്ക് ഷെഡ് പദ്ധതി. നാടന്‍ സങ്കരയിനം പശുക്കളുടെ വിതരണം,കാലിതൊഴുത്ത് നിര്‍മാണം,നവീകരണം,ആവശ്യാധിഷ്ഠിത ധനസഹായം,ഡയറി ഫാമുകളുടെ നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതിയിലൂടെ നടപ്പാക്കി.
പദ്ധതിക്കായി 1.84 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മില്‍ക്ക് ഷെഡ് പദ്ധതിയിലൂടെ ജില്ലയിലെ പാലുല്പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. കൂടാതെ ക്ഷീര കര്‍ഷകരേയും കാന്നുകാലികളെയും ഉള്‍പ്പെടുത്തി ക്ഷീര സാന്ത്വനം എന്ന പേരില്‍ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കി വരുന്നു. തീറ്റപ്പുല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 148 ഹെക്ടറിലേറെ പുല്‍കൃഷി വ്യാപിപ്പിച്ചു.
കാലിത്തീറ്റ സബ്സിഡി ഇനത്തില്‍ 33.12 ലക്ഷം രൂപ ചെലവഴിച്ചു.വിവിധ പദ്ധതികളിലൂടെ പാലുല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമത്തിലാണ് ക്ഷീരവികസന വകുപ്പ്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു