ബോൺമാരോ രജിസ്റ്ററിൽ അംഗമാകൂ; ക്യാൻസർ രോഗികൾക്ക്‌ കരുതലൊരുക്കാം
കണ്ണൂരാൻ വാർത്ത
കണ്ണൂർ : എന്റെ കേരളം മെഗാ എക്സിബിഷനിൽ മലബാർ ക്യാൻസർ സെന്റർ ഒരുക്കിയ സ്റ്റാളിലെ ബോൺ മാരോ രജിസ്ട്രേഷൻ ജീവനുവേണ്ടിയുള്ള കരുതലാകുന്നു. ക്യാൻസർ രോഗികളെ സഹായിക്കാനാണ് ബോൺ മാരോ രജിസ്ട്രേഷൻ. കലക്ടർ എസ്. ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി. ദിവ്യ തുടങ്ങി 50 പേരാണ് രണ്ട് ദിവസങ്ങളിലായി രജിസ്റ്റർ ചെയ്തത്.
  
ലോകമെമ്പാടും പ്രതിവർഷം പത്ത് ലക്ഷത്തോളം പേരിൽ അർബുദരോഗം കാണുന്നു. ഇന്ത്യയിൽമാത്രം 2.25 ലക്ഷത്തോളം പേരെ പുതുതായി കണ്ടെത്തുന്നുണ്ട്. ഇവരെ സഹായിക്കാൻ വിത്ത് കോശങ്ങൾ ശേഖരിക്കുന്ന പ്രക്രിയയ്‌ക്കാണ് ബോൺമാരോ രജിസ്റ്റർ തയ്യാറാക്കുന്നതിലൂടെ തുടക്കമിടുന്നത്. ദാതാക്കളുടെ വിത്തുകോശങ്ങളാണ് മജ്ജ മാറ്റിവയ്ക്കലിന്‌ ഉപയോഗിക്കുന്നത്. കോശങ്ങൾ മാറ്റിവയ്‌ക്കുന്നതിലൂടെ പ്രവർത്തനരഹിതമായ മജ്ജയെ പൂർണാരോഗ്യസ്ഥിതിയിലേക്കെത്തിച്ച്‌ ക്യാൻസറിനെ പ്രതിരോധിക്കാം.

അക്യൂട്ട് മൈലോയ്ഡ്, അക്യൂട്ട് ലിംഫോസ്റ്റാസ്റ്റിക് ലൂക്കീമിയ, ക്രോണിക്‌ മൈലോയ്ഡ് ലൂക്കീമിയ, മൈലോയിഡ് പ്ലാസ്റ്റിക് സിൻഡ്രോം, ലിംഫോമിയ, സോളിഡ് ട്യൂമർ തുടങ്ങിയ ക്യാൻസർ ഭേദമാക്കാൻ വിത്തുകോശങ്ങൾ മാറ്റിവയ്ക്കുന്നത് ഫലപ്രദമാണ്.

18നും 60 നും ഇടയിൽ പ്രായമുള്ള, അനുബന്ധ രോഗങ്ങൾ ഒന്നുമില്ലാത്ത ആരോഗ്യമുള്ള ഏതൊരാൾക്കും വിത്തുകോശം ദാനം ചെയ്യാം. വിത്തുകോശ ശേഖരണ പ്രക്രിയയ്ക്ക് മൂന്ന്മുതൽ ആറ്മണിക്കൂർവരെ സമയം വേണം. സഹോദരങ്ങളാണ് ഏറ്റവും അനുയോജ്യ ദാതാക്കൾ. കൂടാതെ പൊതുജനങ്ങൾക്കിടയിൽനിന്ന് സാദൃശ്യമുള്ള ദാതാവിനെ കണ്ടെത്തുകയെന്നതാണ് ബോൺമാരോ രജിസ്ട്രേഷൻ പ്രക്രിയയിലൂടെ ഉദ്ദേശിക്കുന്നത്. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി ഒരു രോഗിക്ക് അനുയോജ്യനായ ദാതാവാണ് താനെന്ന് കണ്ടെത്തിയാൽ ദാതാവിന്റെ സാമ്പിൾ ശേഖരിച്ച് കൺഫർമേറ്ററി ടൈപ്പിങ്‌ രക്തജന്യ രോഗങ്ങളുടെ പരിശോധനയും നടത്തും. അഞ്ചുദിവസത്തെ തുടർച്ചയായ ജി.സി.എസ്.എഫ് . ഇഞ്ചക്ഷനിലൂടെ പെരിഫറൽ രക്തത്തിലാവശ്യമായ വിത്ത് കോശങ്ങൾ ലഭിച്ചാൽ യന്ത്രസഹായത്താൽ മജ്ജ ശേഖരിക്കും.

ബോൺമാരോ രജിസ്റ്ററിൽ അംഗമാകാൻ നിങ്ങളുടെ പേരും തിരിച്ചറിയൽ രേഖകളും എന്റെ കേരളം മേളയിലെ മലബാർ ക്യാൻസർ സെന്ററിന്റെ സ്റ്റാളിൽ നൽകാം. രജിസ്ട്രേഷൻ നടത്തിയശേഷം വിത്ത്കോശ ദാനത്തിൽനിന്നും ദാതാവിന് പിന്മാറാനുള്ള അവകാശവുമുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത