ഇരിട്ടി: കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തോട് അതിരിടുന്ന ബാരാപോൾ മിനി ജലവൈദ്യുതപദ്ധതിക്ക് മാവോവാദി ഭീഷണി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഉന്നതസംഘം പദ്ധതിപ്രദേശത്തെ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി.
കഴിഞ്ഞദിവസം ആറളം വിയറ്റ്‌നാമിലെ ഒരുവീട്ടിൽ അഞ്ചംഗ മാവോവാദി സംഘമെത്തിയിരുന്നു. ജിഷ, മൊയ്തീൻ, സന്തോഷ് എന്നിവരുൾപ്പെട്ട സംഘമാണെത്തിയതെന്ന് പോലീസ് കണ്ടെത്തി. വീട്ടിൽനിന്ന് ഭക്ഷണം കഴിച്ചാണിവർ മടങ്ങിയത്. ആറളം പോലീസ് രജിസ്റ്റർചെയ്ത കേസിൽ വീട്ടുകാരുടെ മൊഴിയെടുത്തപ്പോഴാണ് ബാരാപോൾ തകർക്കുമെന്ന് മാവാവാദികൾ സൂചിപ്പിച്ചതായി വിവരം ലഭിച്ചത്.
ഇതേത്തുടർന്ന് ഇരിട്ടി ഡിവൈ.എസ്.പി. സജേഷ് വാഴാളപ്പിൽ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ജേക്കബ്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ആൻറി നക്സൽ ഫോഴ്‌സ് ഉൾപ്പെട്ട സംഘം മേഖലയിലെ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. പദ്ധതിയുടെ ട്രഞ്ച് ബിയർ സൈറ്റിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലെന്നിരിക്കെ ഈ മേഖലയിൽ ആളുകളെത്തി ഭക്ഷണം പാകംചെയ്ത് കഴിച്ചതിന്റെ വിവരം ശേഖരിച്ചു.
മേഖലയിൽ നിരോധനം കർശനമാക്കാനും നിരീക്ഷണ ക്യാമറ സ്ഥാപിക്കാനും പോലീസ് നിർദേശിച്ചു. പദ്ധതിപ്രദേശത്തേക്ക് പൊതുജനങ്ങൾ ആരും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാനും വേലി സ്ഥാപിക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വഴിവിളക്കുകൾ പ്രവർത്തിപ്പിക്കണമെന്നും നിർദേശിച്ചു.
ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലെ പല ഭാഗങ്ങളിലും മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ചതിരൂർ, വിയറ്റ്‌നാം, ഉരുപ്പുംകുറ്റി, ബാരാപോൾ പ്രദേശങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ട്. ഒരുമാസം മുൻപ് വിയറ്റ്‌നാമിലെത്തിയ മാവോവാദി സംഘം പ്രദേശവാസികളിൽനിന്ന് ഭക്ഷണസാധനങ്ങളും മറ്റും ശേഖരിച്ചിരുന്നു. ഇതിനുപിന്നാലെ വീണ്ടും സംഘമെത്തിയത് പോലീസ് ഗൗരവമായാണ് കാണുന്നത്. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പരിശോധനയെന്ന് ഡിവൈ.എസ്.പി. സജേഷ് വാഴാളപ്പിൽ പറഞ്ഞു. ബാരാപോൾ എക്സിക്യുട്ടീവ് എൻജിനിയർ പി.എസ്.യദുലാൽ, വാർഡംഗം ബിജോയി പ്ലാത്തോട്ടം എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു