കേരളം സമ്പൂർണ മാലിന്യമുക്തം ; ആദ്യഘട്ട പ്രവർത്തനം ജൂൺ 5ന്‌ പൂർത്തിയാക്കും
കണ്ണൂരാൻ വാർത്ത
തിരുവനന്തപുരം : കേരളം സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കാൻ വിപുലമായ പദ്ധതികൾ. ആദ്യഘട്ട പ്രവർത്തനം ജൂൺ അഞ്ചിന്‌ പൂർത്തിയാക്കാനും തദ്ദേശമന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. അടുത്ത മാർച്ച് 31നകം കേരളത്തെ മാലിന്യമുക്ത സംസ്ഥാനമാക്കും. മെയ്‌ രണ്ടിന്‌ മാലിന്യമുക്ത കേരളത്തെക്കുറിച്ച് ജനപ്രതിനിധികളെ ബോധവൽക്കരിക്കാൻ വാർഡ് മെമ്പർമാർവരെയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപന ജനപ്രതിനിധികളോട് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശനും ഓൺലൈനിൽ സംസാരിക്കും.

എല്ലാ സർക്കാർ ഓഫീസുകളും ജൂൺ അഞ്ചിന്‌ ഹരിത ഓഫീസുകളാക്കി പ്രഖ്യാപിക്കും. സ്കൂളുകളുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അതിനുമുമ്പ്‌ ശുചിയാണെന്ന് ഉറപ്പാക്കണം. ജനകീയ ക്യാമ്പയിനും നടത്തും. ഓഫീസുകളിൽ ഉറവിട മാലിന്യ സംസ്കരണ സംവിധാനം നടപ്പാക്കും. സർക്കാർ ഓഫീസുകളിലെ അജൈവ മാലിന്യം യൂസർഫീ നൽകി ഹരിതകർമസേനയ്ക്ക് നൽകണം. ഓഫീസിൽ ഗ്രീൻ പ്രോട്ടോകോൾ ഓഫീസറെ നിയോഗിക്കും.

ശുചീകരണ തൊഴിലാളികൾക്ക്‌ പരിശീലനം നൽകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, റസിഡന്റ് അസോസിയേഷൻ, കുടുംബശ്രീ തുടങ്ങി എല്ലാ വിഭാഗത്തെയും ഉൾപ്പെടുത്തി മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിപുലമായ ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. ആരോഗ്യമന്ത്രി വീണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വി. വേണു, ശാരദാ മുരളീധരൻ, നവകേരള കർമ പദ്ധതി കോ–ഓർഡിനേറ്റർ ടി.എൻ. സീമ എന്നിവരും വകുപ്പുതലവന്മാരും പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത