ഇരിക്കൂർ : വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് പി.ഡബ്ല്യു.ഡി ഓഫീസിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. ഇരിക്കൂർ പിഡബ്ല്യുഡി ഓഫിസിന്റെ ഫ്യൂസാണ് ചാലോട് കെ.എസ്.ഇ.ബി. അധികൃതർ ഊരിക്കൊണ്ടുപോയത്. 2786 രൂപയായിരുന്നു ബിൽ തുക. കഴിഞ്ഞ 15 ആയിരുന്നു അവസാന തീയതി. പൈസ അടയ്ക്കാത്തതിനാൽ ഇന്നലെ രാവിലെ കെ.എസ്.ഇ.ബി. അധികൃതരെത്തി ഫ്യൂസ് ഊരുകയായിരുന്നു. വൈദ്യുതി നിലച്ചതോടെ ഓൺലൈനായി ചെയ്യേണ്ട ഓഫിസ് പ്രവർത്തനങ്ങളൊന്നും ഇന്നലെ നടന്നില്ല.
വിവിധ പ്രവൃത്തികളുടെ ബിൽ കൊടുക്കൽ, ചെയ്ത പ്രവൃത്തികളുടെ അളവു രേഖപ്പെടുത്തൽ, പുതിയ എസ്റ്റിമേറ്റ് എടുക്കൽ ഉൾപ്പെടെ എല്ലാം താറുമാറായി. സാധാരണ വൈദ്യുതി ബിൽ വന്നാൽ തളിപ്പറമ്പ് സബ് ഡിവിഷൻ ഓഫിസിലേക്ക് അയച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ഇവിടെ നിന്നാണ് ബിൽ അടയ്ക്കുന്നത്.
കണ്ണൂർ ജില്ലയിലെ പി.ഡബ്ല്യു.ഡി സെക്‌ഷൻ ഓഫിസ് ചെലവുകൾക്കാവശ്യമായ തുക പി.ഡബ്ല്യു.ഡി തിരുവനന്തപുരം ധനകാര്യ വിഭാഗത്തിൽ നിന്ന് കണ്ണൂർ ഡിവിഷനൽ ഓഫിസിലേക്ക് അയയ്ക്കുകയും ഇവിടന്ന് ജില്ലയിലെ സബ് ഡിവിഷൻ ഓഫിസുകൾക്ക് കൈമാറുകയുമാണ് ചെയ്യുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം ഇതുവരെ കണ്ണൂർ ഡിവിഷൻ ഓഫിസിലേക്ക് പൈസ എത്തിയിട്ടില്ലെന്ന് പറയുന്നു.
ഇത് കാരണം കണ്ണൂർ ഡിവിഷൻ ഓഫിസിൽ നിന്ന് വൈദ്യുതി ബിൽ അടയ്ക്കാനുള്ള സാവകാശം തേടി കണ്ണൂർ കെ.എസ്.ഇ.ബി.യിൽ അപേക്ഷ കൊടുത്തിട്ടുണ്ട്. ജീവനക്കാർ സ്വന്തമായി പണമെടുത്ത് അടച്ചാൽ പൈസ തിരികെ ലഭിക്കില്ല. ഇത് കാരണമാണ് ആരും അടയ്ക്കാതിരിക്കുന്നത്. ഇരിക്കൂർ നിയോജക മണ്ഡലവും മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങളുടെ ചില ഭാഗവും ഉൾപ്പെടുന്നതാണ് ഇരിക്കൂർ പി.ഡബ്ല്യു.ഡി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു