തളിപ്പറമ്പ്: തളിപ്പറമ്പ് മാവിച്ചേരി പയറ്റിയാൽ ഭഗവതി ക്ഷേത്രത്തിൽ തീച്ചാമുണ്ടി കെട്ടിയാടിയ വി.പി. രാഗേഷിനെ പട്ടും വളയും നൽകി ആദരിച്ചു. ക്ഷേത്ര കമ്മിറ്റിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് പട്ടും വളയും നൽകി "പണിക്കർ" എന്ന് ആചാരപ്പേര് ചൊല്ലിവിളിച്ച് ആദരിച്ചത്. 110 ഓളം തവണ തീച്ചാമുണ്ഡി മേലേരിയിലേക്ക് വീണു. പതിനാലാം വയസ്സിൽ പനങ്ങാട്ടൂർ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ വിഷ്ണുമൂർത്തിയുടെ കോലം കെട്ടിയാണ് രാഗേഷ് തെയ്യങ്ങളുടെ ലോകത്തേക്ക് ചുവടുവെച്ചത്. പിന്നീട് വടക്കൻ മലബാറിൻ്റെ തെയ്യക്കാവുകളിൽ കോലധാരിയായും അസുരവാദ്യത്തിലും നിറഞ്ഞ സാനിധ്യമായി. കഴിഞ്ഞ 23 വർഷങ്ങളായി പൊട്ടൻ ദൈവം, ഗുളികൻ, ഭൈരവൻ, മടയിൽ ചാമുണ്ഡി, രക്ത ചാമുണ്ഡി തുടങ്ങി നിരവധി തെയ്യങ്ങൾ കെട്ടിയാടുന്നു. സഹോദരൻ രഞ്ജിത്ത് പണിക്കരും പതിനാലാം വയസ്സ് മുതൽ ഈ രംഗത്തുണ്ട്. വെള്ളാവ് പുളിയാംമ്പള്ളി തറവാട്ടിൽ മടയിൽ ചാമുണ്ഡി കെട്ടിയാണ് രഞ്ജിത്ത് ആചാരസ്ഥാനം വാങ്ങിയത്.
കുറ്റ്യേരി വലിയ പുരയിൽ പരേതനായ രാമൻ പണിക്കരുടെയും കെ.പി. ഭാഗീരഥിയുടേയും മകനാണ്. ഭാര്യ അശ്വതി. മകൻ ആരവ് റാം.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു