ചെമ്പേരി : സംസ്ഥാനത്ത് വേനൽമഴ പെയ്തുതുടങ്ങിയിട്ടും കുറയാതെ പകൽ താപനില. രണ്ടാഴ്ചയായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വേനൽമഴ ശക്തിയാർജിച്ചിട്ടും മിക്ക ജില്ലകളും പകൽച്ചൂടിൽ ചുട്ടുപൊള്ളുകയാണ്. തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കോട്ടയം, കണ്ണൂർ, എറണാകുളം ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത ചൂടാണ് അനുഭവപ്പെട്ടത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽനിന്നുള്ള കണക്കുപ്രകാരം ഇന്നലെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് കണ്ണൂർ വിമാനത്താവളത്തിലാണ് - 40.7 ഡിഗ്രി സെൽഷ്യസ് . ജില്ലയിലെ ചെമ്പേരി, ചെറുവാഞ്ചേരി എന്നിവിടങ്ങളിൽ 39.5 ഡിഗ്രി സെൽഷ്യസ് ചൂടും അനുഭവപ്പെട്ടു.
എറണാകുളത്ത് കൂടിയ പകൽ താപനില 38.6 ഡിഗ്രി രേഖപ്പെടുത്തിയപ്പോൾ കോട്ടയത്ത് 39.3 ഡിഗ്രി ചൂടനുഭവപ്പെട്ടു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ രേഖപ്പെടുത്തിയ കൂടിയ പകൽ താപനില 39.9 ഡിഗ്രി സെൽഷ്യസാണ്.
പാലക്കാട് ജില്ലയിൽ 39 ഡിഗ്രിയും തിരുവനന്തപുരത്ത് 39.5 ഡിഗ്രിയും പത്തനംതിട്ട, തൃശൂർ ജില്ലകളിൽ 38.5 ഡിഗ്രി സെൽഷ്യസ് വരെയും പകൽ താപനില അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു.
അതേസമയം, ഇന്നലെ വരെ സംസ്ഥാനത്ത് വേനൽമഴയിൽ 39 ശതമാനം കുറവു രേഖപ്പെടുത്തി. കണ്ണൂർ ജില്ലയിലാണ് മഴക്കുറവ് രൂക്ഷം. 100 ശതമാനം മഴക്കുറവാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. കോഴിക്കോട്ട് 91 ശതമാനവും മലപ്പുറത്ത് 87 ശതമാനവുമാണ് മഴക്കുറവ്.
തിരുവനന്തപുരത്ത് 84 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയപ്പോൾ തൃശൂരിൽ 80 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി. കാസർഗോഡ് 72 ശതമാനവും കൊല്ലത്ത് 54 ശതമാനവും ആലപ്പുഴയിൽ 57 ശതമാനവും കോട്ടയത്ത് 45 ശതമാനവും പാലക്കാട് 58 ശതമാനവും എറണാകുളത്ത് 48 ശതമാനവുമാണ് മഴക്കുറവ്.
ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് ഇന്നലെ വരെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത്. പത്തനംതിട്ടയിൽ 36 ശതമാനം അധികമഴ ലഭിച്ചപ്പോൾ വയനാട് ജില്ലയിൽ 13 ശതമാനവും ഇടുക്കിയിൽ രണ്ട് ശതമാനവും അധിക മഴ പെയ്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു