കണ്ണൂര്‍ കോര്‍പ്പറേഷനിലെ പയ്യാമ്പലം, പഞ്ഞിക്കല്‍, ചാലാട്, പള്ളിയാംമൂല എന്നീ ഡിവിഷനുകളില്‍ നിന്നും ഒഴുകിയെത്തുന്ന ജലം സുഗമമായി കടലിലേക്കൊഴുകാതെയും വേലിയേറ്റ സമയത്ത് കടലില്‍ നിന്നും ഒഴുകിയെത്തുന്ന ജലം തിരിച്ചൊഴുകാതെ കെട്ടിക്കിടക്കുന്നതുമൂലം ഉണ്ടാകുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം എന്ന നിലക്കാണ് പടന്നത്തോടിന്‍റെ അഴിമുഖത്ത് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ കോര്‍പ്പറേഷന്‍ പുലിമുട്ട് നിര്‍മ്മിക്കുന്നത്.
പയ്യാമ്പലം ബീച്ചിന്‍റെ കിഴക്കേയറ്റത്തുള്ള തോട് കണ്ണൂര്‍ ടൗണിലെ പ്രധാന ഡ്രെയിന്‍ ഔട്ട്ലെറ്റാണ്. ഈ തോട് മണല്‍ വന്ന് അടിയുന്നതുമൂലം തോടിന്‍റെ സുഗമമായ ഒഴുക്ക് തടസ്സപ്പെടുകയും സമീപ പ്രദേശങ്ങളില്‍ മഴക്കാലത്ത് വെള്ളം നിറയുകയും ഉപ്പുവെള്ളം കയറുകയും ചെയ്യുന്ന അവസ്ഥക്ക് പുലിമുട്ടിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പരിഹാരമാകും. പൂനെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍റ് പവര്‍ റിസെര്‍ച്ച് സ്റ്റേഷന്‍ നടത്തിയ മാതൃകാ പഠനങ്ങള്‍ പ്രകാരമുള്ള ലേ ഔട്ടിനെ അടിസ്ഥാനമാക്കിയാണ് പ്രവൃത്തിയുടെ നിര്‍മ്മാണം ക്രമീകരിച്ചിട്ടുള്ളത്. പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായി അപ്രോച്ച് റോഡ്, വേ ബ്രിഡ്ജ് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. നിലവിലുള്ള തോടിന് സമാന്തരമായി 90 മീറ്ററും തുടര്‍ന്ന് കടലിലേക്ക് 160 മീറ്ററുമായി കരിങ്കല്ല് ഉപയോഗിച്ച് ആകെ 250 മീറ്റര്‍ നീളത്തിലാണ് ഇതിന്‍റെ നിര്‍മ്മാണം. കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ അമൃത് പദ്ധതിയിലുള്‍പ്പെടുത്തി 4.65 കോടി രൂപക്ക് കരാര്‍ ഏറ്റെടുത്ത ഈ പദ്ധതിക്ക് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പാണ് മേല്‍നോട്ടം വഹിക്കുന്നത്.
12 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു