ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും കട്ടൗട്ടുകളും നീക്കം ചെയ്തില്ല, നടപടിക്കൊരുങ്ങി തദ്ദേശവകുപ്പ്
ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ആവേശമെല്ലാം കെട്ടടങ്ങിയിട്ട് ആഴ്ച മൂന്ന് കഴിഞ്ഞെങ്കിലും നിരത്തുകളിൽ നിന്നൊഴിയാതെ ഫ്ലക്സ് ബോർഡുകളും താരങ്ങളുടെ കട്ടൗട്ടുകളും.
കണ്ണൂർ, ഏച്ചൂർ, കൂടാളി കുടുക്കിമൊട്ട, കാഞ്ഞിരോട്, പൂവ്വത്തൂർ, ചാലക്കുന്ന് മുത്തപ്പൻ ക്ഷേത്ര പരിസരം, മമ്പറം, മയിലുള്ളി മെട്ട, മുഴപ്പിലങ്ങാട് യൂത്ത്, ചാലാട്, അഴീക്കോട്, വളപട്ടണം, കക്കാട്, കണ്ണൂർ സിറ്റി, മട്ടന്നൂർ, പേരാവൂർ, അഞ്ചരക്കണ്ടി, ചക്കരക്കല്ല് തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബോർഡുകളും കട്ടൗട്ടുകളുമെല്ലാം ഇപ്പോഴും ഉയർന്ന് തന്നെ നില്പുണ്ട്. അതേ സമയം, പയ്യന്നൂർ, തലശ്ശേരി, കണ്ണൂരിന്റെ ചില ഭാഗങ്ങളിലെ ബോർഡുകൾ നീക്കിയിട്ടുമുണ്ട്.
പാതയോരങ്ങളിലെ അനധികൃത ബോർഡുകൾ, ബാനറുകൾ എന്നിവ നീക്കം ചെയ്യുന്നതിന് നടപടി എടുക്കാൻ ചൊവ്വാഴ്ച നടന്ന ജില്ലാതല മോണിറ്ററിങ് സമിതി യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. നീക്കം ചെയ്യാത്ത ലോകകപ്പ് മത്സര കട്ടൗട്ടുകളും ഫ്ളക്‌സ് ബോർഡുകളും ഉടൻ മാറ്റണം എന്നാണ് നിർദേശം.
നീക്കം ചെയ്യാത്തവർക്കെതിരേ നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാരെയാണ് നിയോഗിച്ചിട്ടുള്ളത്. കാഴ്ച മറയ്ക്കുന്ന വിധത്തിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ എന്നിവ സ്വമേധയാ നീക്കം ചെയ്തിട്ടില്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നീക്കം ചെയ്ത് ചെലവ് ഈടാക്കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു