കൊച്ചി: കർണാടകയിൽ ക്വാറി ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ പി വി അൻവർ എം എൽ എയ്ക്കെതിരേയുള്ള തെളിവുകൾ ഇഡിക്ക് കൈമാറി പരാതിക്കാരൻ. മലപ്പുറം സ്വദേശിയായ സലിം എന്നയാളാണ് അൻവറിനെതിരേ ആരോപണവുമായി രംഗത്തെത്തിയിരുന്നത്. അമ്പത് ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു സലിമിന്റെ പരാതി. പത്ത് ലക്ഷം രൂപ അൻവർ കൈപ്പറ്റിയതിന്റെ രേഖകളും പുറത്തുവന്നിരുന്നു.
ബാങ്ക് വഴിയാണ് തന്റെ കയ്യിൽ നിന്നും അൻവർ പണം കൈപ്പറ്റിയതെന്നും 2012 ജനുവരി അഞ്ചിനാണ് ഇടപാട് നടന്നതെന്നും സലീം നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ച് ലക്ഷത്തിന്റെ രണ്ട് ചെക്കുകളായാണ് പണം വാങ്ങിയതെന്നും സലീം പറഞ്ഞിരുന്നു.
തുടർന്ന് ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചിട്ടും പുരോഗതിയുണ്ടായില്ല. അന്വേഷണത്തിൽ ബാഹ്യ ഇടപെടലുണ്ടായി എന്നായിരുന്നു സലീമിന്റെ ആരോപണം. തുടർന്നാണ് ഇന്ന് രാവിലെ കേസുമായി ബന്ധപ്പെട്ട തെളിവുകൾ സലീം കൊച്ചി ഇ.ഡി ഓഫീസിലെത്തി കൈമാറിയത്.
അതേസമയം തനിക്ക് പാറമട ഇടപാടിൽ ബന്ധമില്ലെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അൻവർ പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ തെളിവുകൾ പുറത്തെത്തിയതോടെ പാറമട ഇടപാടിൽ പങ്കില്ലെന്ന എം എൽ എയുടെ വാദം പൊളിയുകയും ചെയ്തിരുന്നു.
പരാതിക്കാരാനായ സലിമും അൻവറും ചേർന്നെഴുതിയ കരാറും വിഷയവുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അയച്ച പരാതിയും സലീം കോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ഐ പി സി 420-ാം വകുപ്പ് പ്രകാരമാണ് അൻവറിനെതിരെ പോലീസ് കേസ് എടുത്തിരുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു