കണ്ണൂര്‍ ജില്ലയിലാണ് മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ പള്ളികളില്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയിലുള്ള പ്രഭാഷണങ്ങളുണ്ടായാല്‍ നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ജില്ലയിലെ മയ്യില്‍ പൊലിസ് സ്റ്റേഷനു കീഴിലുള്ള വിവിധ മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ക്കാണു കഴിഞ്ഞ ദിവസം ഇന്‍സ്പെക്ടറുടെ സീല്‍ പതിച്ച നോട്ടീസ് ലഭിച്ചത്. പ്രവാചകനിന്ദ നടന്നതായി പറയുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് അറിയിപ്പെന്നാണ് നോട്ടീസിലുള്ളത്. ജുമുഅ നമസ്‌കാരത്തിനുശേഷം നിലവിലുള്ള സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ള പ്രഭാഷണങ്ങള്‍ നടത്താന്‍ പാടില്ല. അങ്ങനെ സംഭവിച്ചതായി വിവരം ലഭിച്ചാല്‍ അത്തരം വ്യക്തികളുടെ പേരില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു.
നോട്ടീസ് വിവാദമായതോടെ വിശദീകരണവുമായി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. ക്രമസമാധാനം നിലനിര്‍ത്താനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് ചില പള്ളികളില്‍ നോട്ടീസ് നല്‍കിയതെന്ന് മയ്യില്‍ പൊലിസ് ഇന്‍സ്പെക്ടര്‍ ബിജു പ്രകാശ് പ്രതികരിച്ചു. എന്നാല്‍, ഏത് സാഹചര്യത്തിലാണ് നോട്ടീസ് നല്‍കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി ആവശ്യപ്പെട്ടു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു