കണ്ണൂർ: വയനാട് എം.പി ഓഫീസിന് നേർക്കായാലും മുഖ്യമന്ത്രിക്ക് നേരെ നടന്ന അതിക്രമമായാലും തള്ളിപ്പറയാനുള്ള രാഷ്ട്രീയ പക്വത കാണിക്കാൻ കോൺഗ്രസിന് സാധിക്കണമെന്ന് സി.പി.എം നേതാവ് എം.വി ജയരാജൻ. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ട വാർത്ത കണ്ടയുടനെ എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം ആ വിഷയത്തെ തള്ളിപ്പറഞ്ഞു എന്ന് മാത്രമല്ല, അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. സി.പി.എം നേതൃത്വം ഉൾപ്പടെ പൊതുവിൽ എല്ലാവരും ആ അതിക്രമത്തെ തള്ളിപ്പറഞ്ഞതുമാണെന്നും അതാണ് ശരിയായ ഇടപെടലെന്നും എം.വി ജയരാജൻ പറഞ്ഞു.
എന്നാൽ, എസ്.എഫ്.ഐ പ്രവർത്തകനായ ധീരജ് കൊല്ലപ്പെട്ടപ്പോൾ കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവന എന്തായിരുന്നുവെന്ന് ജയരാജൻ ചോദിച്ചു. ‘ഇരന്നുവാങ്ങിയ മരണം’ എന്നായിരുന്നില്ലേ കൊലയാളികളെ ന്യായീകരിച്ച് കെ.പി.സി.സി പ്രസിഡന്റ് അന്ന് പറഞ്ഞത്. ഒരു വിദ്യാർത്ഥിയുടെ ജീവൻ നഷ്ടമായ ഘട്ടത്തിലും മനുഷ്യത്വരഹിതമായി കൊലയാളികൾക്ക് വേണ്ടി ശബ്ദിച്ചതാണ് കെ.പി.സി.സി പ്രസിഡന്റിന്റെ പക്വത.
വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ നടന്ന ആക്രമണ ശ്രമത്തെ സകലരും തള്ളിപ്പറഞ്ഞപ്പോഴും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞതെന്താണെന്നത് കേരളത്തിന് മുന്നിലുണ്ട്. അത് കുറ്റവാളികളായ യൂത്ത് കോൺഗ്രസ് നേതാക്കളെ സംരക്ഷിക്കുമെന്നായിരുന്നുവെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു