റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയ ഇരിട്ടി സ്വദേശിനി പിടിയിൽ
കണ്ണൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയ യുവതി അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി ചരല്‍ സ്വദേശി ബിന്‍ഷ തോമസാണ് അറസ്റ്റിലായത്. പലരില്‍ നിന്നായി ഇവര്‍ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇരിട്ടി ചരല്‍ സ്വദേശിയായ ബിന്‍ഷ തോമസിനെതിരെ അഞ്ച് പേരാണ് കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് പരിശോധന ക്ലര്‍ക്ക് ആയി ജോലി ഒഴിവുണ്ടെന്നും ജോലി കിട്ടാന്‍ സഹായിക്കാമെന്നും പറഞ്ഞാണ് ഇവരില്‍ നിന്ന് പണം തട്ടിയത്. പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് യുവതി അറസ്റ്റിലായത്. ഇവരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പരിശോധിച്ചതില്‍ നിന്നും നിരവധി പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നും ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായും വ്യക്തമായതായി പൊലീസ് പറഞ്ഞു. സ്ത്രീകളാണ് കൂടുതലും തട്ടിപ്പിനിരയായത്. ഇരിട്ടിയിലെ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. യുവതിയെ ചോദ്യം ചെയ്തതില്‍ നിന്നും തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്ളതായി മനസിലായിട്ടുണ്ടെന്നും സംഘത്തിലെ പ്രധാനിയായ വനിതയെ ഉടന്‍ പിടികൂടാനാവുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു