നീലേശ്വരം കരുവാച്ചേരി ദേശീയപാതയില്‍ ഇക്കഴിഞ്ഞ ജനുവരി 6 ന് പുലര്‍ച്ചെ ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ത്ത ശേഷം സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ച ലോറിയുടെ ടയറുകളും ബാറ്ററിയും ആണ് മോഷണം പോയത്. മഹാരാഷ്ട്ര സത്താറ സ്വദേശികളായ ആകാശ് (23), പ്രവീണ്‍ (28) എന്നിവരെ നീലേശ്വരം പോലീസ് കര്‍ണാടകയിലെ ഉടുപ്പിയില്‍ പിടികൂടി.
നീലേശ്വരം സ്റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ചാര്‍ജുള്ള ഹോസ്ദുര്‍ഗ്ഗ് ഇന്‍സ്‌പെക്ടര്‍ ഷൈന്‍ കെ.പി, എസ്.ഐ.മാരായ പ്രേമന്‍ സി.വി, രാമചന്ദ്രന്‍ കെ, പോലീസ് ഉദ്യോഗസ്ഥരായ ജിനചന്ദ്രന്‍ കെ, കുഞ്ഞബ്ദുള്ള എന്‍, അമല്‍ രാമചന്ദ്രന്‍, സുനില്‍ കുമാര്‍ കെ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് മൂന്ന് ടയറുകളും ബാറ്ററിയും അടിച്ചുമാറ്റി സംഘം ലോറിയില്‍ രക്ഷപ്പെട്ടത്. ടയറുകള്‍ മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ട പോലീസ് പരിശോധനയില്‍ സമീപത്തു നിന്നും വീണു കിട്ടിയ കടലാസു തുണ്ടുകളാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഏറണാകുളത്ത് നിന്നും മഹാരാഷ്ട്രയിലേക്ക് ലോഡുമായി പോകുന്ന ലോറിയുടെ നമ്പര്‍ ഉള്‍പ്പെടെയുള്ള ട്രിപ്പ് ഷീറ്റാണ് ടയര്‍ ഊരിമാറ്റുന്നതിനിടെ ഇവരുടെ കൈയില്‍ നിന്ന് സ്ഥലത്ത് വീണുപോയത്. തുടര്‍ന്ന് പോലീസ് സമീപത്തെ പെട്രോള്‍ പമ്പിലെ നിരീക്ഷണ ക്യാമറയും പരിശോധിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പേപ്പറില്‍ നിന്ന് ലഭിച്ച മൊബെല്‍ നമ്പര്‍ കര്‍ണ്ണാടക പോലീസില്‍ അറിയിക്കുകയും കോട്ട പോലീസിന്റെ സഹായത്തോടെ ഉഡുപ്പിയില്‍ വെച്ച് മോഷ്ടാക്കളെ പിടികൂടുകയുമായിരുന്നു. അപകടത്തില്‍പ്പെട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ഇടത് ഭാഗത്തെ മൂന്ന് ടയറുകളാണ് സംഘം മോഷ്ടിച്ചത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു