ചിക്കൻപോക്സിന് സമാനമായ ലക്ഷണങ്ങൾ; കുട്ടികളിൽ തക്കാളിപ്പനി പടരുന്നു
കൊട്ടാരക്കര: നഗരസഭയിലെ ഒന്നാം ഡിവിഷനും നെടുവത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡും ഉൾപ്പെടുന്ന അവണൂർ പ്രദേശങ്ങളിൽ തക്കാളിപ്പനി പടരുന്നു. എട്ടുകുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു. അങ്കണവാടി കുട്ടികളിലാണ് രോഗം പടരുന്നത്. വിട്ടുമാറാത്ത പനിയും ശരീരഭാഗങ്ങൾ ചുവന്ന് തടിക്കുന്നതുമാണ് ലക്ഷണം.
ദേഹത്താകെയും നാവിലും കൈവെള്ളയിലും പൊള്ളിയതുപോലെ കുമിളകൾ ഉണ്ടാകുന്നു. ആഹാരം കഴിക്കാനാകാതെ കുട്ടികൾ ക്ഷീണിക്കുകയും ചെയ്യുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾക്ക് തക്കാളിപ്പനിയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടും സ്ഥലം സന്ദർശിക്കുകയോ പ്രതിരോധ നടപടികളെടുക്കുകയോ ചെയ്തിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഭയപ്പെടേണ്ട രോഗമല്ലെങ്കിലും പകരാൻ സാധ്യതയേറെയുള്ളതാണെന്ന് ഡോക്ടർമാർ പറയുന്നു.
ചിക്കൻപോക്സിന് സമാനമായ ലക്ഷണങ്ങൾ
കൈവെള്ളയിലും കാൽവെള്ളയിലും പൃഷ്ഠഭാഗത്തും ചുവന്ന കുരുക്കളും തടിപ്പുകളും ഉണ്ടാവുന്നതാണ് പ്രധാനലക്ഷണം. കടുത്ത പനിയും അസഹ്യമായ വേദനയും ഉണ്ടാകും. ചൂടുള്ള വസ്തുക്കൾ കഴിക്കുന്നത് ഒഴിവാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് കുളിപ്പിക്കാം. നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ആറുദിവസം വരെ നീണ്ടു നിൽക്കും. കുട്ടികളെ ശുശ്രൂഷിക്കുന്നവർ ശുചിത്വവും സാമൂഹിക അകലവും പാലിക്കണം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു