കൂത്തുപറമ്പ് : കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയെ മൾട്ടി സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള പുതിയ കെട്ടിടത്തിന്റെ ആദ്യഘട്ട നിർമാണം പൂർത്തിയാകുന്നു. നബാർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും വിഹിതമായ 64 കോടിയോളം രൂപ ചെലവിട്ടാണ് കെട്ടിടം നിർമിക്കുന്നത്.
13 നിലകളോടുകൂടിയതാണ് കെട്ടിടം. മോർച്ചറി, മരുന്ന് സൂക്ഷിക്കുന്ന കെട്ടിടം, ഫിസിയോതെറാപ്പി കെട്ടിടം എന്നിവ പൊളിച്ചുനീക്കി പഴയ അത്യാഹിതവിഭാഗം കെട്ടിടത്തെ കൂടി യോജിപ്പിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
ഇലക്ട്രിക്കൽ, പ്ലംബിങ്, പെയിന്റിങ് തുടങ്ങിയ പ്രവൃത്തികൾ അടുത്തഘട്ടമായാണ് നടത്തുക. ഇതിനുള്ള ഭരണാനുമതി ലഭിച്ചു. സങ്കേതികാനുമതി ലഭിച്ചാൽ ഉടൻ പ്രവൃത്തി ആരംഭിക്കും. പാർക്കിങ്, മാലിന്യസംസ്കരണ പ്ലാന്റ്, മോർച്ചറി, ഡ്രഗ് സ്റ്റോർ, ഇലക്ട്രിക്കൽ റൂം, അത്യാഹിത വിഭാഗം, ഒ.പി. വിഭാഗം, ഫാർമസി, ലാബ്, എമർജൻസി ഓപ്പറേഷൻ തിയേറ്ററോടുകൂടിയ ലേബർ റൂം, വാർഡ് എന്നിവയാണ് ആദ്യഘട്ട നിർമാണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഒഫ്താൽ ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സ്, സി.എസ്.എസ്.ഡി., ഒഫ്താൽ പോസ്റ്റ് ഒ.പി., മെഡിസിൻ ഐ.സി.യു., സർജറി ഐ.സി.യു., പോസ്റ്റ് ഒ.പി. വാർഡ്, പോസ്റ്റ് നേറ്റൽ വാർഡ്, പീഡിയാട്രിക് വാർഡ്, ഐസൊലേഷൻ വാർഡ്, പുരുഷൻമാരുടെയും സ്ത്രീകളുടെയും സർജിക്കൽ വാർഡ്, പുരുഷൻമാരുടെയും സ്ത്രീകളുടെയും മെഡിക്കൽ വാർഡ്, ലോൻട്രി, സ്റ്റാഫ് സിക്ക് റൂം എന്നിവ രണ്ടാംഘട്ടത്തിലാണ് നിർമിക്കുക.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു