പയ്യന്നൂർ ∙ സ്വർണമാല റോഡരികിൽ വീഴുന്ന ദൃശ്യം നവ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിട്ടും മാല നഷ്ടപ്പെട്ട വിവരം ഉടമ അറിയുന്നത് പൊലീസ് വിളിച്ചപ്പോൾ മാത്രം. അതും 10 ദിവസത്തിനു ശേഷം. പെരുമ്പ ജയശ്രീ ട്രേഡിങ് കമ്പനി ഉടമ ഏച്ചിലാം വയലിലെ കെ.വി.അനിൽ കുമാറിന് 12ന് കടയുടെ മുന്നിൽ നിന്ന് നാലര പവൻ സ്വർണമാല കിട്ടുന്നത്.
സിസിടിവി പരിശോധിച്ചപ്പോൾ ബലൂൺ വാങ്ങാൻ വന്നയാൾക്കൊപ്പമുള്ള സ്ത്രീയുടെ ബാഗിൽ നിന്ന് വീണ മാലയാണെന്ന് തിരിച്ചറിഞ്ഞു. അവരുടെ മുഖം പൂർണമായും സിസിടിവിയിൽ തെളിഞ്ഞില്ല. എങ്കിലും ഉടമയെ കണ്ടെത്താൻ സിസിടിവി ദൃശ്യം ഉൾപ്പെടെ നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഉടമ വന്നില്ല. ഒരാഴ്ചയ്ക്ക് ശേഷം കടയുടമ സിസിടിവി ദൃശ്യം ഉൾപ്പെടെ മാല പൊലീസിന് കൈമാറി.
മാധ്യമ പ്രവർത്തകൻ ഗണേശ് പയ്യന്നൂർ സിസിടിവി ദൃശ്യം പരിശോധിച്ച് ഉടമ ബലൂൺ ഡക്കറേഷൻ മേഖലയിലുള്ള ആളാണെന്ന് കണ്ടെത്തി. ആ മേഖലയിലുള്ളവരുമായി ബന്ധപ്പെട്ടാണ് കടന്നപ്പള്ളിയിലെ ചെറുവച്ചേരി സ്വദേശിയെ കണ്ടെത്തിയത്. പൊലീസ് വിളിച്ചപ്പോഴാണ് കടയുടെ മുന്നിൽ നിന്ന് കൈക്കുഞ്ഞുമായുള്ള സഹോദരിക്ക് സ്കൂട്ടറിൽ നിന്ന് ബാഗ് എടുത്തു കൊടുക്കുമ്പോൾ മാല വീണു പോയതറിയുന്നത്.
സഹോദരി കെ.അശ്വതി മാല അമ്മയ്ക്ക് നൽകിയതായിരുന്നു. അമ്മ മകളുടെ ബാഗിൽ മാല വച്ചത് മകൾ അറിഞ്ഞില്ല. അതു കൊണ്ട് തന്നെ ഈ ദൃശ്യം വാട്സാപ്പിൽ കണ്ടപ്പോഴും ഇവർ ശ്രദ്ധിച്ചതുമില്ല. കടയുടമ സത്യസന്ധതയിൽ മാത്രമാണ് മാല തിരിച്ചു കിട്ടിയത്. കടയുടമയെ പൊലീസും വ്യാപാരികളും അഭിനന്ദിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു