പന്ന്യന്നൂർ ഗ്രാമപഞ്ചായത്തും, പ്രാഥമിക ആരോഗ്യ കേന്ദ്രവും നടത്തിയ പോസ്റ്റ് കോവിഡ് സർവ്വെ റിപ്പോർട്ട് ആരോഗ്യ മന്ത്രി വീണാ ജോർജിന് കൈമാറി ; പരിശോധിച്ച് നടപടിയെന്ന് മന്ത്രി
കണ്ണൂർ ഐ.ആർ.പി.സി സാന്ത്വന കേന്ദ്രത്തിൽ വച്ചാണ് മന്ത്രിക്ക് സർവ്വേ റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ട് വിശദമായി പരിശോധിക്കുമെന്നും, തുടർ നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു.
പന്ന്യന്നൂർ പഞ്ചായത്തിൽ ഏറ്റവും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഏഴാം വാർഡിലാണ് സപ്റ്റംബറിൽ പോസ്റ്റ് കോവിഡ് സർവ്വേ നടത്തിയത്. 245 പേരിൽ നടത്തിയ സർവ്വേയിൽ 154 പേർക്കും രോഗലക്ഷണങ്ങൾ നിലനിൽക്കുന്നതായി കണ്ടെത്തി. ക്ഷീണം, കിതപ്പ്, ചുമ, ശരീരവേദന, ശ്വാസതടസ്സം, തലവേദന ഇവയാണ് കൂടുതലായും കണ്ടു വരുന്നത്. പന്ന്യന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. പ്രകാശനാണ് ഇത്തരമൊരു ആശയം മുന്നോട്ടുവച്ചത്. മലബാർ ക്യാൻസർ സെൻ്ററിലെ വിദ്യാർത്ഥിനികൾ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് വീടുകളിൽ സർവേ നടത്തിയത്. ക്യാൻസർ സെൻ്ററിലെ 25 ഓളം കുട്ടികൾ സർവ്വേയിൽ പങ്കെടുത്തു. കോവിഡ് റിപ്പോർട്ട് പ്രകാശനം ചെയ്ത അഡ്വ. എ.എൻ ഷംസീർ എംഎൽഎ റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് കൈമാറണമെന്ന് നിർദ്ദേശിച്ചിരുന്നു. പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ അശോകൻ കോവിഡാനന്തര സർവ്വേ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി. ഡോ. ടി.കെ രമ്യ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. പ്രകാശൻ, മലബാർ ക്യാൻസർ സെൻ്റർ ലക്ചറർ ആതിരാകൃഷ്ണൻ, മൂന്നാം വർഷ വിദ്യാർത്ഥിനി പി.ആതിര എന്നിവരും സംബന്ധിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു