കുടുംബശ്രീ സംസ്ഥാന കഥാപുരസ്‌ക്കാരം പ്രഖ്യാപിച്ചു
കണ്ണൂർ : കുടുംബശ്രീ സംസ്ഥാന മിഷന്റെ സര്‍ഗ്ഗം 2022 കഥാപുരസ്‌ക്കാരം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പ്രഖ്യാപിച്ചു. പാലക്കാട് ഒറ്റപ്പാലം നഗരസഭ സി.ഡി.എസ് രണ്ടിലെ പി. നിതയുടെ ‘ത്ഫു’ എന്ന കഥയ്ക്കാണ് ഒന്നാം സ്ഥാനം. കോട്ടയം അയ്മനം കുഴിഞ്ഞാര്‍ സി.ഡി.എസ്സിലെ ധന്യ.എന്‍.നായരുടെ ‘തീണ്ടാരി’ രണ്ടാം സ്ഥാനവും മലപ്പുറം പള്ളിക്കല്‍ സി.ഡിഎസ്സിലെ ടി.വി ലതയുടെ ‘നിരത്ത് വക്കിലെ മരങ്ങള്‍’ മൂന്നാംസ്ഥാനവും നേടി.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിച്ചവര്‍ക്ക് യഥാക്രമം 15,000, 10,000, 5000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം. എട്ടുപേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 1000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും നല്‍കും. ബേബി ഗിരിജ (പാലക്കാട്), എ. ഊര്‍മിള (തിരുവനന്തപുരം), എം.കെ. വിജയലക്ഷ്മി, പി.കെ. ഇര്‍ഫാന, എം. ജിഷ (മൂവരും കണ്ണൂര്‍), എം.ടി. റാഷിദ സുബൈര്‍ (മലപ്പുറം), ശ്രീദേവി.കെ.ലാല്‍ (എറണാകുളം), അനുജ ബൈജു (കോട്ടയം) എന്നിവരാണ് പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായത്. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനത്തിലൂടെ കുടുംബശ്രീ മിഷന്‍ ലോക ശ്രദ്ധ ആകര്‍ഷിക്കുകയാണെന്ന് കണ്ണൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു