ഇന്ധനവില വർധനവിനെതിരേ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച്; നികുതി കൂട്ടി ജനങ്ങളെ കൊള്ളയടിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മൽസരിക്കുന്നു: അഡ്വ.സണ്ണി ജോസഫ്
കണ്ണൂര്‍: നികുതികൂട്ടി ജനങ്ങളെ പിഴിയുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മല്‍സരിക്കുകയാണെന്ന് അഡ്വ, സണ്ണിജോസഫ് എം എല്‍എ. പെട്രോള്‍,ഡീസല്‍, പാചക വാതക വില വര്‍ദ്ധിപ്പിച്ച് ജന ജീവിതം ദുസ്സഹമാക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രാജ്യ വ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റാഫീസിന് മുന്നിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് രാജ്യം ഭരിക്കുന്ന കാലത്ത് ഇന്ധന വില വര്‍ദ്ധനവില്‍ ചെറിയ മാറ്റം വരുത്തിയപ്പോള്‍ കാളവണ്ടി സമരം നടത്തിയവരാണ് ബി ജെ പി നേതാക്കൾ. ബി ജെ പി അധികാരത്തില്‍ വന്നതോടൂ കൂടി ഇന്ധന വില റോക്കറ്റ് പോലെ കുതിക്കുകയാണ്.
ദിവസേനയെന്നോണമാണ് വില വര്‍ദ്ധിക്കുന്നത്. ക്രൂഡോയിലിന്റെ വില അന്താരാഷ്ട്രമാര്‍ക്കറ്റില്‍ കുറയുമ്പോള്‍ രാജ്യത്ത് വില കുതിക്കുന്നു. ഇത് ഏത് എക്കോണമിക്‌സാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എത്രത്തോളം ജനവിരുദ്ധമാകാമെന്നതിൻ്റെ തെളിവാണ് കേന്ദ്രത്തിലും സംസ്ഥാനത്തും ഇന്ന് കാണുന്നത്. എത്ര ജനവിരുദ്ധമായാലും തെരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നു എന്ന സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങി ഇതിനൊക്കെ ന്യായീകരണം ചമക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍.അച്ഛാ ദിന' ത്തിന്റെ മോഹനവാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച് അധികാരത്തില്‍ വന്നവര്‍,ഇന്ന് ജനങ്ങള്‍ക്ക് ഓരോ ദിനവും ദുര്‍ ദിനമാണ് സമ്മാനിക്കുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളുടെ 137 ദിവസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ 10 തവണയാണ് പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വില കുത്തനെ കൂട്ടിയത്. ഇന്ധന വില വര്‍ദ്ധനവിനെ തുടര്‍ന്ന് അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും രൂക്ഷമായിരിക്കുന്നു.അവശ്യ സാധനങ്ങള്‍ക്ക് പുറമെ കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വിലയിലും വന്‍ വര്‍ദ്ധനവാണ്.ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെന്നും എം എല്‍എ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. മേയര്‍ അഡ്വ: ടി ഒ മോഹനന്‍,വി എ നാരായണന്‍, സജീവ് മാറോളി,പ്രൊഫസര്‍ എ ഡി മുസ്തഫ, പി ടി മാത്യു, ചന്ദ്രന്‍ തില്ലങ്കേരി.കെ സി മുഹമ്മദ് ഫൈസല്‍, കെ പ്രമോദ്, എന്‍ പി ശ്രീധരന്‍, രജനി രാമാനന്ദ്,സി ടി ഗിരിജ,ടി ജനാര്‍ദ്ദനന്‍,സുധീപ് ജെയിംസ്, മുഹമ്മദ് ഷമ്മാസ്, തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു