നിലമ്പൂർ: മതിയായ രേഖകളില്ലാതെ കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 1.56 കോടി രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേർ അറസ്റ്റിൽ. കൊടുവള്ളി മാനിപുരം സ്വദേശികളായ കരുവാരക്കോട് മുഹമ്മദ് സാലിഹ് (37), വാഴപൊയിൽ ഷബീർ അലി (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ ആണ് കസ്റ്റഡിയിലെടുത്തത്.
ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, നിലമ്പൂർ ഡിവൈഎസ്പി സാജു കെ. ഏബ്രഹാമിന്റെ നിർദേശ പ്രകാരം നിലമ്പൂർ പൊലീസ് സ്റ്റേഷനു മുൻവശം നടത്തിയ വാഹന പരിശോധനയിലാണു കുഴൽപ്പണം പിടികൂടിയത്.
കാറിലെ രഹസ്യ അറകളിലാണ് പണം സൂക്ഷിച്ചിരുന്നത്. മലപ്പുറം ജില്ല വഴി വ്യാപകമായി കുഴൽപ്പണം കടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച വിവരത്തെ തുടർന്നായിരുന്നു പരിശോധന. പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ശക്തമാക്കും. എഎസ്ഐ അൻവർ സാദത്ത്, റെനി ഫിലിപ്പ്, റിയാസ്, ജിനാസ് ബക്കർ, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പണം പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പണവും കാറും കോടതിയിൽ ഹാജരാക്കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു