കൂത്തുപറമ്പ് : ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി കൂത്തുപറമ്പ് നഗരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത വാഹനത്തിരക്കാണ് ടൗണിൽ. 2 ദിവസത്തെ പണിമുടക്കിനുശേഷം വാഹനങ്ങളുമായി ജനം നഗരത്തിലേക്ക് ഇറങ്ങിയതാണ് ഇന്നലെ വലിയ കുരുക്കിന് കാരണമായത്. പ്രധാന റോഡിന്റെ ഇരുവശങ്ങളിലും അലക്ഷ്യമായി വാഹനങ്ങൾ നിർത്തി ഇടുന്നതും കുരുക്കിന് ഇടയാക്കുന്നു. ഒപ്പം ചൂടും കൂടി ആയതോടെ കൊടും ദുരിതമായിരിക്കുകയാണ്.
കണ്ണൂർ റോഡ് കവലയിൽ ട്രാഫിക് ഐലൻഡ് നിർമിക്കുന്നതിന് വേണ്ടി വീപ്പ നിരത്തി ഉണ്ടാക്കിയ ക്രമീകരണമാണ് നഗരമധ്യത്തിലെ വാഹന കുരുക്കിന് കാരണമെന്ന് നഗരത്തിലെ ഓട്ടോ ഡ്രൈവർമാരും സമീപത്തെ വ്യാപാരികളും പറയുന്നു. ഇന്നലെ വൈകിട്ട് കണ്ണൂർ റോഡ് കവലയിൽ ഉണ്ടായ വാഹന തിരക്ക് മണിക്കൂറുകളോളം നീണ്ടു. പാറാൽ മുതൽ ബസ് സ്റ്റാൻഡ് പരിസരം വരെയും കണ്ണൂർ റോഡിൽ പുറക്കളം വരെയും ഇരിട്ടി ഭാഗത്തേക്ക് പാലത്തുങ്കര വരെയും വാഹനങ്ങൾ റോഡിൽ നിറഞ്ഞ് ഇഴഞ്ഞു നീങ്ങുകയായിരുന്നു.
കൂത്തുപറമ്പ് സി.ഐ ബിനു മോഹന്റെ നേതൃത്വത്തിൽ പൊലീസ് എത്തിയാണ് വൈകിട്ട് ഗതാഗതം നിയന്ത്രിച്ചത്. റിങ് റോഡ് സംവിധാനം ഫലപ്രദമായാൽ മാത്രമേ നഗരത്തിലെ ഈ ഗതാഗത കുരുക്ക് ശാശ്വതമായി പരിഹരിക്കപ്പെടൂ. കൂടാതെ പൊലീസിന്റെ സജീവമായ ഇടപെടലിലൂടെ നഗരത്തിലെ അനധികൃത പാർക്കിങ്ങിന് പരിഹാരം കാണുകയും വേണം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു