പേരാവൂർ : താലൂക്കാസ്പത്രിയിലെത്തുന്ന രോഗികളുടെ എണ്ണം വർധിച്ചതോടെ ഒ.പി. വിഭാഗത്തിലെത്തുന്നവർ ദുരിതത്തിൽ. നിന്നുതിരിയാൻ സ്ഥലമില്ലാതെ രോഗികൾ ബുദ്ധിമുട്ടിലായിട്ടും ബദൽ സംവിധാനമൊരുക്കാൻ ആസ്പത്രി അധികൃതർ തയ്യാറാവുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ആസ്പത്രി നവീകരണത്തിന്റെ ഭാഗമായി പ്രധാന കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതിനാൽ താത്കാലികമായി നിർമിച്ച കെട്ടിടത്തിലാണ് ഒ.പി.യും അത്യാഹിതവിഭാഗവും പ്രവർത്തിക്കുന്നത്.
ഒ.പി. ടിക്കറ്റെടുക്കുന്ന കൗണ്ടർ അത്യാഹിതവിഭാഗത്തിന്റെ മുന്നിലായതിനാൽ ഒ.പി.ക്ക് മുന്നിലെ വരി അത്യാഹിതവിഭാഗത്തിലേക്കുള്ള വഴി തടസ്സപ്പെടാനും കാരണമാവുന്നുണ്ട്. ദിവസവും ആയിരത്തോളം രോഗികളാണ് ഒ.പി.യിൽ ചികിത്സതേടുന്നത്. അത്യാഹിത വിഭാഗത്തിലും നൂറുകണക്കിന് രോഗികൾ എത്തുന്നുണ്ട്. എന്നിട്ടും, രോഗികൾക്കാവശ്യമായ സൗകര്യമൊരുക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്ന് രോഗികൾ പരാതിപ്പെടുന്നു.
സ്ഥമില്ലാത്തതിനാൽ ഒ.പി. വരാന്തയിലിരുന്നാണ് ആസ്പത്രി ജീവനക്കാർ അനുബന്ധജോലികൾ ചെയ്യുന്നത്. തീരെ ഇടുങ്ങിയ സ്ഥലത്ത് ഒരുക്കിയ ഡോക്ടർമാരുടെ കാബിനുകൾക്ക് മുന്നിൽ രോഗികൾ പ്രയാസപ്പെട്ടാണ് വരി നിൽക്കുന്നത്.
പേരാവൂർ ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകൾക്ക് പുറമെ കൂട്ടുപുഴ, ആറളം ഫാം എന്നിവിടങ്ങളിൽനിന്നും ഈ ആസ്പത്രിയിലാണ് രോഗികളെത്തുന്നത്. ഒ.പി.യിൽ വിവിധ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ലഭിക്കുന്നതാണ് ദൂരസ്ഥലങ്ങളിൽനിന്നുപോലും നിർധനരായ രോഗികൾ ഈ ആസ്പത്രിയെ ആശ്രയിക്കാൻ കാരണം. ആസ്പത്രി ഒ.പി.യിൽ ആവശ്യമായ സജ്ജീകരണം ഒരുക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആസ്പത്രി സംരക്ഷണസമിതി ആവശ്യപ്പെട്ടു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു