തലശ്ശേരി പൈതൃക ടൂറിസം പദ്ധയിലുള്‍പ്പെടുത്തി മട്ടന്നൂര്‍ പഴശ്ശി സ്മൃതി മണ്ഡപം നവീകരണത്തിന് 3.57 കോടി രൂപയുടെ ഭരണാനുമതി.
ബ്രിട്ടീഷ് കോളനി വാഴ്ചയ്‌ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നയിച്ച നാട്ടുരാജാവാണ് വീരപഴശ്ശിരാജ. പഴശ്ശിരാജയുടെ പോരാട്ടം ഇന്ത്യയുടെയും കേരളത്തിന്റെയും സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രങ്ങളില്‍ ജ്വലിച്ചുനില്‍ക്കുന്നൊരേടാണ്. വീരപഴശ്ശിയുടെ തറവാട് ഉള്‍പ്പെടുന്ന മട്ടന്നൂര്‍ നഗരസഭയിലെ പഴശ്ശി പ്രദേശമാകെ അക്കാലത്ത് ശക്തമായ കോളനി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നാടാണ്. പഴശ്ശിരാജയുടെ പോരാട്ടം ചരിത്ര കുതുകികള്‍ ഏറെ ആവേശത്തോടെ എന്നും വായിച്ചറിയാന്‍ ആഗ്രഹിക്കുന്ന ഒന്നാണ്.
ആ പോരാട്ട ചരിത്രത്തെ സത്ത ചോര്‍ന്നുപോവാതെ പുതിയ ശാസ്ത്രീയ സംവിധാനങ്ങള്‍ ഉപയോഗിച്ചും തനിമയോടെയും പുതുതലമുറയ്ക്ക് പകര്‍ന്നുകൊടുക്കാന്‍ ഒരു ചരിത്രമ്യൂസിയം ഏറെ അനിവാര്യമാണ്. ഈ ലക്ഷ്യത്തോടെയാണ്. പഴശ്ശിയുടെ തറവാട് നിലനിന്നിരുന്ന സ്ഥലത്തെ കുളത്തില്‍ മട്ടന്നൂര്‍ നഗരസഭ നിലവില്‍ നിര്‍മിച്ച സ്മാരകം ചരിത്ര വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനും, ഗവേഷണത്തിനും ചരിത്ര രേഖകളുടെ സൂക്ഷിപ്പിനുമെല്ലാം ഉതകുന്ന രീതിയില്‍ നവീകരിച്ച് വിപുലമായ ചരിത്ര ഗവേഷണ കേന്ദ്രമായി ഉയര്‍ത്തുന്നതിന് പദ്ധതി തയ്യാറാക്കിയത്.
തുടര്‍ന്ന് ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസുമായും പദ്ധതിയെ കുറിച്ച് സംസാരിച്ചിരുന്നു. പദ്ധതിയുടെ നടത്തിപ്പിനായി 3.57 കോടി രൂപ കിഫ്ബിയില്‍ നിന്നും അവുനദിച്ചുകൊണ്ട് ഭരണാനുമതിയായി. വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കുന്നതോടെ പ്രവൃത്തി ആരംഭിക്കാന്‍ സാധിക്കും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിനകത്തും പുറത്തുമുള്ള ചരിത്ര വിദ്യാര്‍ഥികള്‍, വിനോദ സഞ്ചാരികള്‍ എന്നിവര്‍ക്ക് പഴശ്ശിയുടെ പോരാട്ട ചരിത്രത്തെയും, ഒരു കാലഘട്ടത്തിന്റെ ആകെ ചരിത്രത്തെയും ചരിത്ര രേഖകളുടെയും, ദൃശ്യ-സ്രവ്യ സംവിധാനങ്ങളുടെയും അകമ്പടിയോടെ മനസിലാക്കുന്നതിനുതകുന്ന ഒരു മികച്ച ചരിത്ര പഠന ഗവേഷണ കേന്ദ്രമായി പഴശ്ശി സ്മൃതി മന്ദിരം മാറും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു