സിപിഎം ചാലക്കര ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കെ പി വത്സൻ എന്ന കുമാരനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ അഞ്ച് ആർഎസ്‌എസുകാരെ മാഹി അസി. സെഷൻസ് കോടതി അഞ്ച് വർഷം കഠിനതടവിനും 1500 രൂപവീതം പിഴയടക്കാനും ശിക്ഷിച്ചു. മാഹി ചാലക്കര സ്വദേശികളായ കുന്നുമ്മൽ വീട്ടിൽ കെ മുരളി (49) , പ്രിയ നിവാസിൽ കെ എം ത്രിജേഷ് (36), മാഹി ചെമ്പ്രയിലെ കുപ്പി സുബീഷ് എന്ന എമ്പ്രാന്റവിട സുബീഷ് (35), ചാലക്കര ഷൈജുനിവാസിൽ മാരിയന്റവിട സുരേഷ് (37), ന്യൂമാഹി പുന്നോൽ കുറിച്ചിയിലെ ചീമ്പന്റവിട ഹൗസിൽ ചിന്നു എന്ന ഷിനോജ് (42) എന്നിവരെയാണ് അസി. സെഷൻസ് ജഡ്‌ജി എസ് മഹാലക്ഷ്‌മി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു മാസം കൂടി തടവ് അനുഭവിക്കണം. ചാലക്കരയിൽ വ്യാപാരിയായ കെ പി വത്സനെ 2007 നവംബർ അഞ്ചിന് വൈകിട്ട് 5.30നാണ് എട്ടംഗ ആർഎസ്‌എസ് സംഘം കടയിൽ കയറി ആക്രമിച്ചത്. ഇടത് കൈപ്പത്തി വെട്ടിമാറ്റുകയും ഇടത്‌കാലിന്റെ മസിലിനും വലതുകാൽ മുട്ടിനും തലക്കും വെട്ടേൽകുകയും ചെയ്‌തു. മരിച്ചെന്ന് ഉറപ്പിച്ചാണ് അക്രമികൾ പോയത്. അതിവേഗം ആശുപത്രിയിലെത്തിച്ചുള്ള ചികിത്സയിലാണ് രക്ഷപ്പെട്ടത്. ഒന്നാംപ്രതി ന്യൂമാഹി പെരിങ്ങാടി ഈച്ചിയിൽ അനശ്വരനിവാസിൽ ഷമേജ്, മൂന്നാംപ്രതി പുന്നോൽ തളിയാറത്ത്‌ഹൗസിൽ സുരേഷ് എന്ന പ്രാപ്പിടിയൻ സുരേഷ്, ആറാംപ്രതി പാറാൽ ആച്ചുകുളങ്ങര ജയനിവാസിൽ തിലകൻ എന്ന ആച്ചുകുളങ്ങര തിലകൻ എന്നിവർ വിചാരണക്കിടെ മരിച്ചു. ശിക്ഷിക്കപ്പെട്ട കുപ്പി സുബീഷ് മൂന്ന് കൊലപാതകം അടക്കംനിരവധി കേസിൽ പ്രതിയാണ്. കോഴിക്കോട് ബേബി മെമ്മൊറിയൽ ആശുപത്രിയിൽവെച്ചാണ് കെ പി വത്സന്റെ അറ്റുപോയ കൈപ്പത്തി തുന്നിച്ചേർത്തത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു