‘
കീവ്: ഉക്രൈൻ – റഷ്യ യുദ്ധം നാലാം ദിവസം കടന്നിരിക്കുന്ന സാഹചര്യത്തിൽ ഉക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് റഷ്യ. ഇരുരാജ്യങ്ങളുടെയും അയല്‍രാജ്യമായ ബെലാറസില്‍വെച്ച് ചര്‍ച്ച നടത്താമെന്നും വിഷയത്തില്‍ ഉക്രൈന്റെ പ്രതികരണം എന്താണെന്ന് അറിയാൻ കാത്തിരിക്കുകയാണെന്നും റഷ്യ അറിയിച്ചു. ഇതിനിടെ, റഷ്യയിൽ യുദ്ധത്തിനെതിരായ പ്രതിഷേധ പ്രകടനവുമായി നിരവധി റഷ്യക്കാർ രംഗത്തെത്തി. അയല്‍ രാജ്യത്തെ ആക്രമിക്കുന്നതിനെതിരെ റഷ്യയിലും പ്രതിഷേധം ശക്തമാകുന്നു.
Also Read:ചൂട് കൂടുന്നു: സൂര്യതാപം സംബന്ധിച്ച് ജാഗ്രതാ നിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യമന്ത്രി
മോസ്‌കോയിലും സെയിന്റ് പീറ്റേഴ്‌സ്ബര്‍ഗിലും തെരുവില്‍ റഷ്യക്കാര്‍ പ്രക്ഷോഭവുമായി രംഗത്തുവന്നു. നൂറ് കണക്കിന് ആൾക്കാരെയാണ് അറസ്റ്റ് ചെയ്ത് നീക്കുന്നത്. ‘സേ നോ ടു വാർ’ എന്നാണ് ഇവർ ഉയർത്തുന്ന മുദ്രാവാക്യം. യുദ്ധം ആരംഭിച്ച ദിവസവും വെള്ളിയാഴ്ചയും റഷ്യൻ നടപടിക്കെതിരെ റഷ്യൻ സ്വദേശികൾ തന്നെ തെരുവില്‍ പ്രക്ഷോഭം നടത്തിയിരുന്നു. ശനിയാഴ്ച മാത്രം 34 റഷ്യന്‍ നഗരങ്ങളില്‍ നിന്നായി 460 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും പ്രക്ഷോഭം ഉയർന്നത്.
അതേസമയം, ഉക്രൈനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്ന് ഉച്ചയോടെയാണ് ഇവരെത്തിയത്. ആകെ പതിനാല് മലയാളി വിദ്യാർത്ഥികളായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്നലെയാണ് ഇവര്‍ മുംബൈയില്‍ എത്തിയത്. തിരികെ നാട്ടില്‍ എത്താന്‍ സഹായിച്ചതിന് പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിക്കും വിദ്യാര്‍ത്ഥികള്‍ നന്ദി അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു