വലിച്ചെറിയുന്ന മാലിന്യം എങ്ങനെ പുനരുപയോഗിക്കാമെന്നു കാട്ടിത്തരികയാണ് പയ്യന്നൂർ നഗരസഭ. പാഴ്വസ്തുക്കൾ കൊണ്ടുള്ള നിരവധി ശിൽപ്പങ്ങളാണ് മൂരിക്കൊവ്വലിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് മുന്നിൽ സജ്ജമാക്കിയിട്ടുള്ളത്. ഇതോടൊപ്പം പൂന്തോട്ടവും ഒരുക്കി.
ശിൽപി സുരേന്ദ്രൻ കൂക്കാനത്തിന്റെ നേതൃത്വത്തിൽ പഴയ ഡ്രമ്മുകൾ, ഉപയോഗശൂന്യമായ ഹെൽമെറ്റുകൾ, ഗംബൂട്ടുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് ശിൽപങ്ങൾ ഒരുക്കിയത്. മാലിന്യങ്ങളുടെ അളവ് കുറക്കുക, പുനരുപയോഗിക്കുക, പുനർ നിർമിക്കുക തുടങ്ങിയ ആശയങ്ങൾ വിദ്യാർഥികളിലും പൊതുജനങ്ങളിലും ഉണ്ടാക്കുക, മാലിന്യ സംസ്‌കരണ രീതികൾ കണ്ട് പഠിക്കാൻ അവസരമൊരുക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് നഗരസഭാധ്യക്ഷ കെ വി ലളിത പറഞ്ഞു. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ സഹായത്തോടെ മാലിന്യ നിർമാർജനത്തിനുള്ള ജനകീയ പദ്ധതികളും നടപ്പാക്കുന്നുണ്ട്.
ഹരിത കർമസേന, ശുചീകരണ തൊഴിലാളികൾ എന്നിവർ ശേഖരിക്കുന്ന മാലിന്യം വേർതിരിച്ച് ജൈവ മാലിന്യങ്ങൾ തുമ്പൂർമുഴി പ്ലാൻറിൽ സംസ്‌കരിക്കുന്നു. പ്ലാസ്റ്റിക്, അജൈവ മാലിന്യങ്ങളിൽ നിന്നും പുനരുപയോഗത്തിനു സാധ്യമായവയും വേർതിരിക്കും. അല്ലാത്തവ ഷ്രഡ് ചെയ്ത് ടാറിംഗ് പ്രവൃത്തിക്കായി ഉപയോഗിക്കുകയാണ്. ഇനി വലിച്ചെറിയുന്ന നാപ്കിനുകൾ സംസ്‌കരിക്കാനുള്ള തയ്യാറെടുപ്പിലാണ് നഗരസഭ. മാലിന്യ ശേഖരണത്തിനായി നെല്ലിക്ക ആപ്പും തയ്യാറാക്കിയിട്ടുണ്ട്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു