പയ്യാവൂർ: വൈദ്യുതി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിച്ച് ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഓഫീസ്. 6 ലക്ഷം രൂപ ചെലവഴിച്ചാണ് ഗ്രാമപഞ്ചായത്ത് ഓഫീസിൻ്റെ മേൽക്കൂരയിൽ ശൃംഖലാ ബന്ധിത സൗരോർജ നിലയം ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ചത്.ഗ്രാമ പഞ്ചായത്ത് ഓഫീസ് പ്രവർത്തനവുമായി ബന്ധപ്പെട്ട് വർഷത്തിൽ ഏകദേശം 70000 രൂപ വൈദ്യുതി ചാർജ് ഇനത്തിൽ നിലവിൽ ഗ്രാമ പഞ്ചായത്തിന് ചെലവാകുന്നുണ്ട്. സൗരോർജ നിലയം പ്രവർത്തനക്ഷമമാകുന്നതോടെ ഇതിന് പരിഹാരമാകും. 10 കിലോവാട്ട് പീക്ക് സ്ഥാപിത ശേഷിയുള്ള സൗരോർജ നിലയത്തിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിൽ ഓഫീസ് പ്രവർത്തനത്തനാവശ്യം കഴിഞ്ഞ് ബാക്കി വരുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് കൈമാറും. ഇങ്ങനെ കൈമാറുന്ന വൈദ്യുതിയുടെ വില (യൂണിറ്റടിസ്ഥാനത്തിൽ കണക്കാക്കി) കെ.എസ്.ഇ.ബി ഗ്രാമപഞ്ചായത്തിന് നൽകും. വ്യത്യസ്തമായ ഈ പ്രൊജക്ടിൻ്റെ കൺസൽട്ടണ്ടൻറ് കെ.എസ്.ഇ.ബി.എൽ ആണ്. പദ്ധതിയുടെ നടത്തിപ്പിനു വേണ്ടി ഡി .പി.ആർ തയാറാക്കിയതും നിർവ്വഹണാവശ്യത്തിന് ഇ.പി.സി കോൺട്രാക്ടറെ തെരഞ്ഞെടുത്തതും പ്രൊജക്ട് കൺസൽട്ടൻ്റ് തന്നെയാണ്. പദ്ധതി നിർവ്വഹണം നടത്തിയത് കെ എസ്. ഇ .ബി.എൽ ചീഫ് എഞ്ചിനീയർ, ചെങ്ങളായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ഇ.പി.സി. കോൺട്രാക്ടർ എന്നിവർ ഒപ്പുവെച്ച ത്രികക്ഷി ധാരണാപത്രത്തിൻ്റെ അടിസ്ഥാനത്തിലാണ്. സൗരോർജ നിലയത്തിൻ്റെ 5 വർഷക്കാലയളവിലെ ഓപ്പറേഷൻ & മെയിൻറനൻസ് പ്രവൃത്തി ഉറപ്പു വരുത്തുന്നതിനുള്ള വ്യവസ്ഥയും ധാരണ പത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൗരോർജ നിലയത്തിൻ്റെ സാങ്കേതിക പരിശോധനകൾ ഉടൻ പൂർത്തിയാക്കി കമ്മീഷൻ ചെയ്യുമെന്ന് ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി.മോഹനൻ അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു