കെ.റെയിൽ വിരുദ്ധ സമരജാഥ: സ്വീകരിക്കാനൊരുങ്ങി ജില്ല
കെ. റെയിൽ വേണ്ട, കേരളം വേണം' എന്ന മുദ്രാവാക്യമുയർത്തി വിനാശകരമായ കെ.റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് മാർച്ച് 1 മുതൽ 24 വരെ കാസർഗോഡു മുതൽ തിരുവനന്തപുരം വരെ നീണ്ടു നിൽക്കുന്ന സമര ജാഥക്ക് ജില്ലയിൽ ഗംഭീര സ്വീകരണ മെരുക്കുമെന്ന് കെ.റെയിൽസിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജനകീയ സമിതി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജാഥ സംസ്ഥാന ചെയർമാൻ എംപി ബാബുരാജ് നയിക്കും. സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവൻ വൈസ് ക്യാപ്റ്റൻ ആയിരിക്കും. സംസ്ഥാന വൈസ് ചെയർമാൻ ടിടി ഇസ്മായിൽ ജാഥാ മാനേജർ ആയിരിക്കും.
സർവ്വത്ര കള്ളത്തരങ്ങൾ പ്രചരിപ്പിച്ചും പോലീസ് അതിക്രമങ്ങൾ നടത്തിയും സിൽവർ ലൈൻ വിനാശ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും ജനകീയ സമരങ്ങൾക്കു നേരെ നടത്തുന്ന പോലീസ് ഗുണ്ടായിസം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലയിൽ നടക്കുന്ന കെ.റെയിൽ വിരുദ്ധ സമര പ്രവർത്തനങ്ങൾക്ക് സംസ്ഥാന സമര ജാഥ ഊർജ്ജം പകരും.
മാർച്ച് 2, 3, 4, തീയ്യതികളിലായി ജില്ലയിൽ 14 സ്വീകരണ കേന്ദ്രങ്ങളിലൂടെ ജാഥ കടന്നുപോകും. പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിൽ നടക്കുന്ന സമാപന യോഗങ്ങളിൽ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നേതാക്കളെ പങ്കെടുപ്പിക്കും. പദ്ധതി നേരിട്ട് ബാധിക്കുന്ന പ്രദേശങ്ങൾക്ക് പുറത്തും ജാഥയുടെ പ്രചാരണം എത്തിക്കും. യോഗത്തിൽ ജനകീയ സമിതി ജില്ലാ അധ്യക്ഷൻ എപി ബദറുദ്ദീൻ അധ്യക്ഷനായി. ജില്ലാ കൺവീനർ അഡ്വ.പി.സി വിവേക് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ രക്ഷാധികാരികൾ ഡോ ഡി.സുരേന്ദ്രനാഥ്, പി പി കൃഷണൻ, കെ കെ സുരേന്ദ്രൻ, ജില്ലാ നേതാക്കൾ അഡ്വ. ആർ അപർണ , കാപ്പാടൻ ശശിധരൻ, എം പി രാജേഷ് (കോർപറേഷൻ കൗൺസിലർ), മേരി അബ്രഹാം, എം ഷെഫീക്ക് (മുൻ കൗൺസിലർ ), പി ഒ ചന്ദ്രമോഹൻ, എം.കെ ജയരാജൻ, കെ വി. ചന്ദ്രൻ , കെ.കെ മുഹമ്മദ് ഷുഹൈബ്, രാജേഷ് പാലങ്ങാട്ട്, ദിനു മൊട്ടമ്മൽ എന്നിവർ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു