പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ വീടുകളിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ കള്ളപ്പണ ഇടപാടുകള്‍ സൂചിപ്പിക്കുന്ന രേഖകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). ഡിസംബര്‍ എട്ടാം തീയതി കണ്ണൂര്‍ പെരിങ്ങത്തൂര്‍, മലപ്പുറം പെരുമ്പടപ്പ്, മൂവാറ്റുപുഴ, മൂന്നാറിലെ മാങ്കുളം എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് രേഖകള്‍ കണ്ടെടുത്തത്. വിദേശ നിക്ഷേപങ്ങളെ സംബന്ധിച്ചും വിദേശരാജ്യങ്ങളിലെ സ്വത്തുവകകളെ സംബന്ധിച്ചുമുള്ള രേഖകളും ഡിജിറ്റല്‍ തെളിവുകളും അടക്കം റെയ്ഡില്‍ കണ്ടെടുത്തതായും ഇ.ഡി. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കണ്ണൂര്‍ പെരിങ്ങത്തൂരിലെ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഷഫീഖ് പായേത്ത്, മലപ്പുറം പെരുമ്പടപ്പിലെ പോപ്പുലര്‍ ഫ്രണ്ട് ഡിവിഷണല്‍ പ്രസിഡന്റ് ബി.പി. അബ്ദുള്‍ റസാഖ്, മൂവാറ്റുപുഴയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് എം.കെ. അഷ്‌റഫ് എന്നിവരുടെ വീടുകളിലാണ് ഇ.ഡി. സംഘം റെയ്ഡ് നടത്തിയത്. ഇതിനുപുറമേ മൂന്നാര്‍ മാങ്കുളത്തെ മൂന്നാര്‍ വില്ല വിസ്റ്റ പ്രൊജക്ടിന്റെ ഓഫീസിലും പരിശോധന നടത്തിയിരുന്നു. റെയ്ഡ് തടസപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും സി.ആര്‍.പി.എഫിന്റെ സാന്നിധ്യത്തില്‍ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നാണ് ഇ.ഡി.യുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
ഡിജിറ്റല്‍ ഉപകരണങ്ങളും വിദേശ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. മൂന്നാര്‍ വില്ല വിസ്റ്റ പ്രൊജക്ട് ഉള്‍പ്പെടെ കേരളത്തിലെ വിവിധ പദ്ധതികളിലൂടെ പോപ്പുലര്‍ ഫ്രണ്ട് കള്ളപ്പണ ഇടപാടുകള്‍ നടത്തുന്നതിന്റെ രേഖകളും കണ്ടെടുത്തു. മാത്രമല്ല, പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വിദേശത്തുള്ള സ്വത്തുവകകളെ സംബന്ധിച്ചുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്. അബുദാബിയിലെ ബാറും റെസ്റ്റോറന്റും ഉള്‍പ്പെടെയുള്ള വസ്തുവകകളെക്കുറിച്ചാണ് വിവരങ്ങള്‍ ലഭിച്ചിട്ടുള്ളതെന്നും ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ചുവരികയാണെന്നും ഇ.ഡി. അറിയിച്ചു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേരളത്തില്‍ നടത്തിയ റെയ്ഡും അതില്‍ കണ്ടെത്തിയെന്ന് പറയുന്ന കാര്യങ്ങളും വസ്തുതാവിരുദ്ധമെന്ന് പോപ്പുലര്‍ ഫ്രണ്ട്. പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇ.ഡി നടത്തിയ റെയ്ഡുകളും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലെ അവകാശവാദങ്ങളും അടിസ്ഥാനരഹിതവും അധാര്‍മ്മികവും ദുരുദ്ദേശ്യപരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു