ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപികമാർക്ക് സാരി നിർബന്ധമല്ലെന്ന് സർക്കാർ ഉത്തരവ്. സംസ്ഥാനത്ത് ചില സ്ഥാപനങ്ങളിലെ മാനേജ്മെന്റുകൾ അധ്യാപികമാർക്ക് ഡ്രസ്സ് കോഡ് ഏർപ്പെടുത്തിയെന്ന ആക്ഷേപങ്ങൾ ശക്തമായിരുന്നു.
അതിനിടെയാണ് കോളേജ് അധ്യാപികമാർക്ക് സാരി നിർബന്ധമല്ലെന്ന ഉത്തരവ് സർക്കാർ പുറത്തിറക്കിയത്.
സാരി ധരിച്ച് ജോലി ചെയ്യണമെന്ന നിബന്ധന മാനേജ്മെന്റ് ഏർപ്പെടുത്തിയെന്ന പരാതികളാണ് ഉയർന്നിരുന്നത്.
ഈ ഘട്ടത്തിലാണ് തൃശ്ശൂർ കൊടുങ്ങല്ലൂരിലെ ഒരു സ്ഥാപനത്തിൽ നടന്ന സംഭവം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുന്നത്. അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള അഭിമുഖത്തിനായി എത്തിയ യുവതിയോട് കോളേജിൽ ഡ്രസ്സ് കോഡ് ഉണ്ടെന്നും സാരി ഉടുത്ത് മാത്രമേ ജോലിയിൽ പ്രവേശിക്കാൻ കഴിയുവെന്നും മാനേജ്മെന്റ് വ്യക്തമാക്കിയതായാണ് പരാതി.
യുവതി ഇക്കാര്യം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതിന് പിന്നാലെയാണ് വിഷയത്തിൽ വ്യക്തത വരുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപികമാർക്ക് സാരി നിർബന്ധമല്ലെന്ന് ഉത്തരവിൽ പറയുന്നു.
അധ്യാപികമാർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. സാരി ധരിക്കണമെന്ന നിയമമില്ല. സൗകര്യപ്രദവും മാന്യവുമായ ഏതു വസ്ത്രവും ധരിക്കാം എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
സാരി ധരിക്കണമെന്ന കാര്യത്തിൽ മാനേജ്മെന്റുകളുടെ അനാവശ്യ പിടിവാശി ഉപേക്ഷിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഡ്രസ്സ് കോഡ് സംബന്ധിച്ച് കാലാനുസൃതമല്ലാത്ത അനാവശ്യ പിടിവാശികൾ അദ്ധ്യാപികമാരുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്.
നേരത്തെ ചില മാനേജ്മെന്റുകൾ അധ്യാപികമാർക്ക് ഡ്രസ്സ് കോഡ് നിർബന്ധമാക്കി എന്ന ആക്ഷേപം ഉയർന്നപ്പോൾ 2014 ൽ ഡ്രസ്സ് കോഡ് നിർബന്ധമല്ലെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു.
ഇതിന് പിന്നാലെ ചില മാനേജർമാർ ബന്ധുക്കളായ അധ്യാപികമാർക്ക് സാരി നിർബന്ധമാക്കി എന്ന ആക്ഷേപങ്ങൾ ശക്തമായതോടെയാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്. സാരി അടിച്ചേല്പ്പിക്കുന്ന രീതി കേരളത്തിന്റെ പുരോഗമന ചിന്താഗതിക്ക് ഉതകുന്നത് അല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു