ഉദുമ: നാട്ടുകാർ കൈകോർത്തതോടെ മണിക്കൂറുകൾക്കുള്ളിൽ സ്വരൂപിച്ചത് ഒരു ലക്ഷത്തിലധികം രൂപ. കടലിൽ ഒഴുക്കിൽപ്പെട്ട് മരിച്ച അതിഥിത്തൊഴിലാളിയുടെ മൃതദേഹം 5000-ത്തിലേറെ കിലോമീറ്റർ ദൂരെയുള്ള ബംഗാളിലെ വീട്ടുകാരെ അവസാനമായി കാണിക്കാനാണ് പള്ളിക്കര ബേക്കലിലെ ജനങ്ങൾ ജാതി-മത വ്യത്യാസമില്ലാതെ കൈകോർത്ത് ഇത്രയും തുകയുണ്ടാക്കിയത്.
ഞായറാഴ്ച ഉച്ചയോടെ ബേക്കൽ പുതിയ കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച അതിഥിത്തൊഴിലാളി സഫിജുൾ ഇസ്‍ലാ(19)മിന്‍റെ മൃതദേഹമാണ് ചടങ്ങുകൾ പൂർത്തിയാക്കി നാട്ടുകാർ ജന്മനാട്ടിലേക്കയച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ തൃക്കണ്ണാടിനടുത്ത് പുറംകടലിൽനിന്ന് ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ ബോട്ടിലെ ജീവനക്കാരായ പി.മനു, ഒ.ധനിഷ് ,ശിവകുമാർ, ഡ്രൈവർ നാരായണൻ എന്നിവരാണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി മൃതദേഹം ബേക്കലിലെ മൈതാനത്ത് പൊതുദർശനത്തിച്ചപ്പോഴേക്കും പള്ളിക്കര പഞ്ചായത്ത് ഒന്നാം വാർഡംഗം മുഹമ്മദ് കുഞ്ഞി ചോണായിയും കൂട്ടരും മുന്നിട്ടിറങ്ങി ഒരു ലക്ഷത്തിലധികം രൂപ സ്വരുക്കൂട്ടിക്കഴിഞ്ഞിരുന്നു. രണ്ടുദിവസത്തെ യാത്ര വേണ്ടതിനാൽ ഫ്രീസർസൗകര്യമുള്ള ആംബുലൻസും രണ്ട് ഡ്രൈവറും സഹതാമസക്കാരായ മൂന്ന് അതിഥിത്തൊഴിലാളികളും ഈ വാഹനത്തിൽ പോയിട്ടുണ്ട്.
അതിഥിത്തൊഴിലാളികൾ മരിച്ചാൽ മൃതദേഹം ജന്മനാട്ടിലെത്തിക്കാൻ വേണ്ടിവരുന്ന ചെലവ് അല്ലെങ്കിൽ പരമാവധി അരലക്ഷം രൂപ, ഏതാണോ കുറവ് അത് സംസ്ഥാന തൊഴിൽവകുപ്പ് അനുവദിക്കുന്നുണ്ട്. ഈ തുക ബന്ധുക്കൾക്ക് ലഭ്യമാക്കാനുള്ള ശ്രമവും നാട്ടുകാർ തുടങ്ങിയിട്ടുണ്ട്.
_https://chat.whatsapp.com/ELx0IM3Hpvp1ZWBn5HO4wt_
പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ പനയാൽ, ലേബർ ഓഫീസർ എം.ടി.പി. ഫൈസൽ, തീരദേശ പോലീസ് സേനയിലെ എ.എസ്.ഐ.മാരായ ബാലചന്ദ്രൻ, എം.ടി.പി. സൈഫുദീൻ തുടങ്ങിയവരും യുവാവിന്റെ മൃതദേഹം ബംഗാളിലെ മുർഷിദബാദ് ജില്ലയിലെ ബാബുൾതലിയിലേക്ക് അയക്കാനുള്ള യജ്ഞത്തിൽ പങ്കാളികളായി.
നിർമാണത്തൊഴിലാളിയായ സഫിജുൾ കഴിഞ്ഞ ഒരു വർഷമായി ബേക്കൽ കവലയിലെ ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്നു. മുർഷിദാബാദ് കാർത്തികേർപറയിലെ കബിൽഷേയ്ഖിന്റെയും മഫ്റൂസയുടെയും മകനാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു