CSB ബാങ്ക് ത്രിദിന പണിമുടക്കം - സമര സഹായ സമിതി രൂപീകരിച്ചു
കണ്ണൂർ:: പതിനൊന്നാം ഉഭയകക്ഷി കരാർ നടപ്പിലാക്കുക, ജീവനക്കാർക്കെതിരായ ശിക്ഷാ നടപടികൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സെപ്റ്റംബർ 29, 30, ഒക്ടോബർ 1 ദിവസങ്ങളിൽ ത്രിദിന പണിമുടക്ക സമരം നടക്കുകയാണ്. ബാങ്കിലെ മുഴുവൻ യൂണിയനുകളുടെയും ഐക്യവേദിയുടെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. സമരം വിജയിപ്പിക്കുന്നതിനു വേണ്ടി കണ്ണൂരിൽ സമരസഹായ സമിതി രൂപീകരിച്ചു. മുഴുവൻ ബാങ്കുകളിലും ഉഭയകക്ഷി കരാർ പ്രകാരമുള്ള ആനുകൂല്യം അനുവദിക്കപ്പെട്ട് 10 മാസം കഴിഞ്ഞിട്ടും CSB ബാങ്കിലെ ജീവനക്കാർക്ക് അത് തടഞ്ഞു വച്ചിരിക്കുകയാണ്. മാസങ്ങളായി മാനേജ്‌മെന്റുമായി പലതവണ ഈ വിഷയം സംസാരിച്ചുവെങ്കിലും ജീവനക്കാർക്ക് അനുകൂലമായ തീരുമാനം എടുക്കാത്ത പശ്ചാത്തലത്തിലാണ് ജീവനക്കാരുടെ സംഘടനകൾ പണിമുടക്ക സമരത്തിലേക്ക് നീങ്ങാൻ നിർബന്ധിതരായത്. നിയമപരമായി പ്രക്ഷോഭം നടത്തുന്ന തൊഴിലാളികൾക്കെതിരെ അച്ചടക്ക നടപടി എടുക്കുകയും 10 ജീവനക്കാരെ സസ്പെൻഡ് ചെയ്തിരിക്കുകയുമാണ്. ഇരുപതോളം ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലൂടെ നീങ്ങുമ്പോഴാണ് ന്യായമായ ആവശ്യങ്ങളുയർത്തി മുന്നോട്ട് പോകുന്ന സമരത്തിന് കേരള UFBU (ബാങ്ക് ജീവനക്കാരുടെ ഐക്യവേദി) പിന്തുണ പ്രഖ്യാപിക്കുന്നത്. തുടർന്ന് സെപ്റ്റംബർ 23 ന് മുഴുവൻ ബാങ്കിലെ ജീവനക്കാരും അവകാശദിനമായി ആചാരിക്കുകയും CSB ബാങ്ക് ബ്രാഞ്ചുകൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുകയും ചെയ്തു. കണ്ണൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ UFBU കൺവീനർ സി വി പ്രസന്നൻ, AIBEA ജില്ലാ സെക്രട്ടറി ജി വി ശരത് ചന്ദ്രൻ, AIBOC റീജിയണൽ സെക്രട്ടറി ബോബി ജോസഫ്, ബെഫി സംസ്ഥാന കമ്മിറ്റി അംഗം ബിഗേഷ് ഉണ്ണിയൻ, പി ഉപേന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സമര സഹായ സമിതി രൂപീകരണയോഗത്തിൽ CITU ജില്ലാ സെക്രട്ടറി കെ അശോകൻ അധ്യക്ഷത വഹിച്ചു. ടി ആർ രാജൻ, റുബീഷ് ടി എന്നിവർ സംസാരിച്ചു.
സമര സഹായ സമിതി ഭാരവാഹികൾ
വി ശിവദാസൻ എം പി (രക്ഷാധികാരി), കെ അശോകൻ (ചെയർമാൻ), സി പി സന്തോഷ് കുമാർ, പി മനോഹരൻ, സി എസ് ജയൻ, ബേബി ആന്റണി (വൈസ് ചെയർമാൻ), സി വി പ്രസന്നൻ (കൺവീനർ), റുബീഷ് ടി, സുരേന്ദ്രൻ എൻ കെ, പി രാജേഷ്, പി സൂരജ്, പി ഉപേന്ദ്രൻ (ജോയിന്റ് കൺവീനർ).
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു