ഹാരിസൺ കമ്പനിക്കെതിരെ കേസ് അവസാനിപ്പിക്കുന്നു; സർക്കാരിന്റെ നടപടി ജനവഞ്ചനയെന്ന് വി.എം സുധീരൻ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തിരുവനന്തപുരം: ഹാരിസൺ കമ്പനി അധികൃതർക്കെതിരെയുള്ള വിജിലൻസ് കേസ് അവസാനിപ്പിക്കാനുള്ള പിണറായി സർക്കാരിൻ്റെ നീക്കങ്ങളും നടപടികളും അങ്ങേയറ്റത്തെ ജനവഞ്ചനയാണെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ.        നിവേദിത പി.ഹരൻ കമ്മീഷൻ, ജസ്റ്റിസ് മനോഹരൻ കമ്മീഷൻ, രാജമാണിക്യം റിപ്പോർട്ട്, ക്രൈംബ്രാഞ്ച്-വിജിലൻസ് അന്വേഷണങ്ങൾ തുടങ്ങി എല്ലാ റിപ്പോർട്ടുകളിലും സർക്കാരിൻ്റെതാണെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ട ആയിരക്കണക്കിനേക്കർ ഭൂമി വ്യാജ രേഖകൾ ചമച്ച് നിയമവിരുദ്ധമായി കയ്യടക്കിയ  ഹാരിസൺ കമ്പനിയുടെ നിയമവിരുദ്ധമായ  നടപടിക്കെതിരെ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കുറ്റകൃത്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഹാരിസൻ്റെ പേരിലുള്ള വിജിലൻസ് കേസ്.
 തൊഴിലാളിവർഗ പ്രസ്ഥാനം എന്നവകാശപ്പെടുന്ന  കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ നയിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ ഈ നടപടി കുത്തക മുതലാളിത്ത ശക്തികൾക്ക് ഇല്ലാത്ത അവകാശം സർക്കാരിൻ്റെ ഭൂമിയിൽ സ്ഥാപിച്ചു കൊടുക്കുന്നതിനുള്ള കുൽസിത നടപടികളുടെ തുടർച്ചയാണ്. ഹാരിസൺ കമ്പനി വ്യാജരേഖകൾ ചമച്ച് കൃത്രിമ നടപടികൾ സ്വീകരിച്ച് നടത്തിയ കുറ്റകൃത്യങ്ങൾ ഹൈദരാബാദിലെ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടും ഈ കേസിൽ തുടർ നടപടി ഉപേക്ഷിക്കാനുള്ള വിജിലൻസ് അധികൃതരുടെ നീക്കത്തിന് പിന്നിൽ വൻ രാഷ്ട്രീയ അഴിമതിയാണുള്ളത്.
 സിവിൽ കോടതിയിൽ കേസ് നിലനിൽക്കെ വ്യാജരേഖ നിർമ്മാണ കേസ് ഇതെല്ലാം കണ്ടെത്തിയ വിജിലൻസ് തന്നെ പിൻവലിക്കാൻ നടത്തുന്ന നീക്കങ്ങൾ നിയമ വ്യവസ്ഥയോട് തന്നെ കാണിക്കുന്ന വെല്ലുവിളിയാണ്. ഈ കേസുമായി ബന്ധപ്പെട്ട് എഫ്ഐആർ റദ്ദാക്കുന്നതിന് വേണ്ടി സുപ്രീം കോടതി വരെ നടത്തിയ ഹാരിസൻ്റെ ശ്രമങ്ങൾ പരാജയപ്പെട്ടിടത്താണ് വാദിയായ സർക്കാർ തന്നെ കുറ്റവാളികളുടെ സംരക്ഷകരാകുന്നത്. അതീവ വിചിത്രമായ ഈ നടപടിക്ക് പിന്നിലുള്ളത് സർക്കാരിൻ്റെ നിക്ഷിപ്ത താൽപര്യങ്ങൾ മാത്രമാണ്.
സ്വന്തം ഭൂമി സംരക്ഷിക്കുന്നതിന് പകരം നിയമവിരുദ്ധമായി അതെല്ലാം കയ്യടക്കിയ കുറ്റവാളികളുടെ പിണിയാളുകളായി സർക്കാർ മാറുന്നത് ജനാധിപത്യ കേരളത്തിന് അപമാനകരമാണ്. അധികാര ദുർവിനിയോഗം നടത്തി ജനതാല്പര്യം ബലികഴിച്ച് കുത്തക മുതലാളിത്ത പ്രീണനം നടത്തുന്ന സർക്കാരിൻ്റെ ഈ ദുർനടപടി ‘ജുഡീഷ്യൽ സ്ക്രൂട്ടിണിക്ക് ‘ വിധേയമാക്കേണ്ടതാണ്. ഏതായാലും ജനതാൽപര്യത്തിന് നിരക്കാത്ത സർക്കാരിൻ്റെ ഈ ഗൂഢ നീക്കത്തെ അംഗീകരിക്കാതിരുന്ന വിജിലൻസ് കോടതിയുടെ സമയോചിതമായ ഇടപെടൽ നിയമവ്യവസ്ഥയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതും അഭിനന്ദനാർഹവുമാണ്. സർക്കാരിനവകാശപ്പെട്ട ഭൂമി സംരക്ഷിക്കുന്നതിന്  നിരന്തരമായി കഠിനാധ്വാനം ചെയ്തു കൊണ്ടിരിക്കുന്ന അഡ്വ. സുശീലഭട്ടിൻ്റെ അഭിപ്രായം ആരായാനും വേണ്ടി കോടതി നോട്ടീസ് അയച്ചത് തികച്ചും സ്വാഗതാർഹമാണ്.
      മോഡി സർക്കാർ കോർപ്പറേറ്റ് താൽപര്യ സംരക്ഷണത്തിനായി നടത്തിവരുന്ന തെറ്റായ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചുവരുന്ന സിപിഎം-സിപിഐ കേന്ദ്രനേതൃത്വങ്ങൾ തങ്ങളുടെ പ്രസ്ഥാനങ്ങൾ നയിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നഗ്നമായ ഈ കോർപ്പറേറ്റ് പ്രീണനത്തിനെതിരെ എന്ത് ചെയ്യുന്നു എന്നത് കാണാൻ കേരളം കാത്തിരിക്കുകയാണ്- സുധീരൻ ചൂണ്ടിക്കാട്ടി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha